തിരുവല്ല : കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് പറഞ്ഞ് വനിതാ പൊതു പ്രവർത്തക ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകി. കീഴ്വായ്പൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഒലിവർ വർഗീസിന് എതിരെ കേരള കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം പ്രസിഡണ്ടായ മല്ലപ്പള്ളി ആനിക്കാട് കരിമ്പോലിൽ വീട്ടിൽ സൂസമ്മ ബേബിയാണ് ഡിജിപിക്ക് അടക്കം പരാതി നൽകിയത്.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി ഞായറാഴ്ച ആയിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. അയൽവാസികളായ നമ്പുരയ്ക്കൽ വീട്ടിൽ ലെജു വർഗീസ്, നെടുമണ്ണിൽ വീട്ടിൽ വിപിൻ എന്നിവർ തമ്മിൽ ഉണ്ടായ അടിപിടി കേസ് നിലനിന്നിരുന്നു. ഇത് പറഞ്ഞു തീർക്കുന്നതിനായി മല്ലപ്പള്ളി എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ് വിളിപ്പിച്ചത് അനുസരിച്ച് ലെജുവിനും ഇയാളുടെ ഭാര്യ മഞ്ജുവിനും ഒപ്പം സ്റ്റേഷനിൽ എത്തിയ തനിക്ക് നേരെ ഒലിവർ എന്ന പോലീസുകാരൻ അസഭ്യവർഷം നടത്തുകയായിരുന്നു എന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ലെജു വർഗ്ഗീസിനൊപ്പം ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഇവർ സ്റ്റേഷനിൽ എത്തിയത്.
ആ സമയം എസ് എച്ച് ഒ ഉണ്ടായിരുന്നില്ല. കേസ് പറഞ്ഞു തീർക്കുന്നതിന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ എസ് എച്ച് ഒ ചുമതലപ്പെടുത്തിയിരുന്നു. എതിർ കക്ഷിയായ വിപിൻ ഈ സമയം സ്റ്റേഷനിൽ എത്തിയിരുന്നില്ല. പകരം ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനോട് കാര്യങ്ങൾ സംസാരിച്ച ശേഷം ഒരു മണിക്കൂറോളം നേരം സ്റ്റേഷൻ വരാന്തയിൽ വിപിൻ എത്തുന്നതും കാത്തിരിക്കുന്നതിനിടെ എത്തിയ ഒലിവർ ലെജുവിനോട് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും അരയിൽ കെട്ടിയിരുന്ന ബെൽറ്റ് ഊരി മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതോടെ ഒലിവർ തനിക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു എന്നാണ് സൂസമ്മയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് ഒലിവർ മറ്റൊരു പോലീസുകാരൻ്റെ സഹായത്തോടെ ബലപ്രയോഗം നടത്തി ലെജുവിനെ ലോക്കപ്പിൽ ആക്കി. താൻ ഒരു പൊതുപ്രവർത്തകയാണെന്നും എന്തിനാണ് അകാരണമായി ലെജുവിനെ ലോക്കപ്പ് ചെയ്തത് എന്നും അയാളെ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടതോടെ സ്റ്റേഷന് പുറത്ത് നിന്നവർ ഉൾപ്പെടെ കേൾക്കേ ഒലിവർ കേട്ടാൽ അറയ്ക്കുന്ന ഭാഷ പ്രയോഗിച്ചതായാണ് പരാതിയിലുള്ളത്.
പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും തനിക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിൽ അടുത്ത ദിവസം മുതൽ പോലീസ് സ്റ്റേഷന് മുമ്പിൽ നിരാഹാര സമരം ആരംഭിക്കുമെന്നും സൂസമ്മ ബേബി പറഞ്ഞു. അതേ സമയം സൂസമ്മ ബേബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഉള്ളവരിൽ നിന്നും വിവരങ്ങൾ ആരായും എന്നും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും എന്നും ഡിവൈഎസ്പി എസ് നന്ദകുമാർ പറഞ്ഞു.