
കണ്ണൂർ: കേരളം മുഴുവൻ നടുക്കിയ ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയായ പെൺകുറ്റവാളി ഷെറിൻ ഒടുവിൽ ജയിൽ മോചിതയായി. വ്യാഴാഴ്ച്ച വൈകിട്ട് നാലുമണിയോടെയാണ് ഷെറിൻ കണ്ണൂർ വനിതാ ജയിലിൽ നിന്നും മോചിതയായത്. മാധ്യമപ്രവർത്തകർ തടിച്ചു കൂടുന്നതിനാൽ അവരുടെ കണ്ണുവെട്ടിച്ചു വളരെ രഹസ്യമായാണ് ഷെറിൻ ജയിലിലെത്തി നിയമനടപടികൾ പൂർത്തികരിച്ചത്.
ഈ മാസം 24 വരെ ഷെറിന് പരോൾ ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇവർ കണ്ണൂർ വനിതാ ജയിലിൽ എത്തിയത്. 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ഷെറിന് 500 ദിവസത്തിലേറെ പരോൾ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ ഷെറിനെ മോചിപ്പിക്കാൻ സർക്കാർ പച്ച കൊടി കാട്ടിയിരുന്നുവെങ്കിലും നൈജീരിയക്കാരിയായ സഹതടവുകാരി ക്രിസ്റ്റീനി യെ മർദ്ദിച്ചതിന് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തതോടെ മോചനം നീളുകയായിരുന്നു.
ഏറ്റവും ഒടുവിൽസർക്കാർ ശുപാർശ ഗവർണ ഒപ്പിട്ടതോടെയാണ് മോചനം സാധ്യമായത്. ഷെറിനെ ജയിൽ മോചിതയാക്കുന്നതിനായി ഉന്നതതല രാഷ്ട്രീയ ഇടപെടലുകൾ നടന്നുവെന്ന വിവാദം നേരത്തെ ഉയർന്നിരുന്നു. രണ്ടാം പിണറായി സർക്കാരിലെ ഒരു പ്രമുഖ മന്ത്രിയും സി.പി.എം നേതാക്കളിൽ ചിലരുമാണ് ഷെറിൻ്റെ മോചനത്തിനായി അണിയറ നീക്കങ്ങൾ നടത്തിയത്. ജയിലിൽ പല ആനുകൂല്യങ്ങളും വി.ഐ.പി പരിഗണനകളും ഷെറിന് ലഭിച്ചിരുന്നു. ജയിൽ വകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥരും ഷെറിൻ്റെ നിയന്ത്രണത്തിലും സ്വാധീനവലയത്തിലും ഉള്ളവരായിരുന്നു.