വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഹിമാചല്‍ പ്രദേശില്‍ മരിച്ചത് 72 പേര്‍. ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 37 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ 176 റോഡുകള്‍ ഉള്‍പ്പെടെ 260 ലധികം റോഡുകള്‍ അടച്ചിരിക്കുകയാണ്.
ജൂണ്‍ 30 രാത്രി മുതല്‍ ജൂലൈ 1 വരെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിത മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്. നിരവധി പേരെ കാണാതായിട്ടുണ്ട്. മാണ്ടി ജില്ലയെ ആണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മാണ്ഡ്യയിലെ നിരവധി റോഡുകള്‍ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നിട്ടുണ്ട്. ഇത് ഗതാഗതത്തെ സാരമായി ബാധിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കടക്കമുള്ള അവശ്യ വസ്തുക്കളുടെ വിതരണം തടസപ്പെടുത്തുകയും ചെയ്തു.
കാംഗ്ര, സിര്‍മൗര്‍, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 20 ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് ആകെ 72 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.