ഫ്‌ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയില്‍ തോക്കുമായെത്തിയ വിദ്യാര്‍ത്ഥി രണ്ട് പേരെ വെടിവെച്ചു കൊന്നു ; അക്രമിയെ പൊലീസ് വെടിവച്ചുവീഴ്ത്തി

07:06 AM Apr 18, 2025 | Suchithra Sivadas

അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയില്‍ തോക്കുമായെത്തിയ വിദ്യാര്‍ത്ഥി രണ്ട് പേരെ വെടിവെച്ചു കൊന്നു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസുകാരന്റെ മകന്‍ കൂടിയായ വിദ്യാര്‍ത്ഥിയാണ് കാമ്പസില്‍ വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് വെടിവെച്ചു വീഴ്ത്തി.
20കാരനായ വിദ്യാര്‍ത്ഥി തന്റെ പിതാവിന്റെ പഴയ സര്‍വീസ് റിവോള്‍വറുമായാണ് കാമ്പസിലെത്തി വെടിയുതിര്‍ത്തത്. ഒരു യുവാവ് കാമ്പസിലെ പുല്‍ത്തകിടിയിലൂടെ നടക്കുന്നതും അവിടെ നിന്ന് ഓടി മാറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി പരക്കംപാഞ്ഞു.

പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ അക്രമിയെ വെടിവെച്ചിട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ടെങ്കിലും ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാര്‍ത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നാല്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണ് ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി.