മംഗളൂരു: കന്നട ജില്ല ജയിലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 45 തടവുകാരെ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ചയുണ്ടായ സംഭവം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ ഇന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
ഉച്ചഭക്ഷണമായി ചോറും സാമ്പാറുമാണ് തടവുകാർക്ക് നൽകിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തടവുകാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് എല്ലാവരേയും പൊലീസ് വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം പൊലീസ് കമ്മീഷണർ അനുപം അഗർവാൾ ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരുമായി സംസാരിച്ചിരുന്നു. ഭക്ഷ്യസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകുമെന്ന് അഗർവാൾ വ്യക്തമാക്കി. ജില്ല ജയിലിൽ 350 തടവുകാരാണ് ഉള്ളത്.