+

വയലിൽ നിന്ന് കിട്ടിയ തത്തയെ വീട്ടിലേക്ക് കൊണ്ടുവന്നു, കൂട്ടിലിട്ട് വളർത്തിയ വീട്ടുടമസ്ഥന് എട്ടിൻ്റെ പണി കൊടുത്ത് വനം വകുപ്പ്

അപൂർവയിനം തത്തയെ കൂട്ടിലിട്ട് വളർത്തിയ ആൾക്കെതിരെ കേസെടുത്ത് വനം വകുപ്പ് . കോഴിക്കോട് നരിക്കുനി ഭരണപ്പാറയിലാണ് സംഭവം. റഹീസ് എന്നയാൾക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തത്.

കോഴിക്കോട്: അപൂർവയിനം തത്തയെ കൂട്ടിലിട്ട് വളർത്തിയ ആൾക്കെതിരെ കേസെടുത്ത് വനം വകുപ്പ് . കോഴിക്കോട് നരിക്കുനി ഭരണപ്പാറയിലാണ് സംഭവം. റഹീസ് എന്നയാൾക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ രണ്ട് വിഭാഗത്തിൽ പെടുന്ന മോതിരം തത്തയെയാണ് ഇയാൾ വീട്ടിൽ വളർത്തിയത്. ഇത്തരം തത്തകളെ പിടികൂടി വളർത്തുന്നത് ഏഴ് വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം വീടിന് സമീപത്തെ വയലിൽ തെങ്ങ് മുറിച്ചപ്പോൾ താഴെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ തത്തയെ താൻ എടുത്തുകൊണ്ടുപോയി പരിചരിക്കുകയായിരുന്നുവെന്നാണ് ഇയാൾ വനം വകുപ്പിനോട് പറഞ്ഞതെന്നാണ് വിവരം. അപൂർവയിനം തത്തയാണെന്ന് അറിയില്ലായിരുന്നുവെന്നും റഹീസ് വനം വകുപ്പിനോട് വിശദീകരിച്ചതായാണ് വിവരം.

 തത്തയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. റഹീസിനെതിരെ ചുമത്തിയ വകുപ്പുകളേതൊക്കെയെന്ന് വ്യക്തമായിട്ടില്ല. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ റഹീസിൻ്റെ വീട്ടിൽ പരിശോധനക്ക് എത്തിയത്.

facebook twitter