കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചു, ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ആക്രമണം

06:17 AM Jun 06, 2025 | Suchithra Sivadas

കൂട്ടബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ ആക്രമണം. ബിഹാറില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമായി ഡോക്ടര്‍ക്കെതിരായ ആക്രമണ വീഡിയോ. താലിബാനേക്കാള്‍ മോശമായ അവസ്ഥയിലാണ് സംസ്ഥാനമെത്തി നില്‍ക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മ ചികിത്സിച്ച ഡോക്ടര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.

അതിജീവിതയുടെ വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷമാണ് ഡോക്ടര്‍ ക്രൂരമായ ആക്രമണത്തിന് ഇരയായത്. വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡുകള്‍കൊണ്ടും വടികള്‍ കൊണ്ടും ശരീരത്തില്‍ നിന്നും രക്തം വരും വരെയായിരുന്നു ആക്രമണം. ജിതേന്ദ്ര യാദവ് എന്ന ഡോക്ടര്‍ക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. 2021ല്‍ കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയുടെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം.

കൂട്ടബലാത്സംഗത്തിന് പിന്നാലെ അതിജീവിത പരാതി നല്‍കുകയും കേസ് എടുക്കുയും ചെയ്തിരുന്നു. ഈ കേസില്‍ ഗ്രാമവാസിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവര്‍ ഒളിവില്‍ പോയിരുന്നു. മെയ് 30 ന് അതിജീവിത കേസില്‍ കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ അതിജീവിതയേയും വീട്ടുകാരേയും ക്രൂരമായി ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ പരിക്കേറ്റ അതിജീവിതയുടെ അമ്മയെ ചികിത്സിക്കാനെത്തിയ ഡോക്ടറാണ് ആക്രമണത്തിനിരയായത്.

എന്നാല്‍ അക്രമത്തിന് കൂട്ടബലാത്സംഗ സംഭവവുമായി ബന്ധമില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. നേരത്തെ കുടുംബങ്ങള്‍ക്കിടയിലുണ്ടായ സ്ഥല തര്‍ക്കമാണ് ആക്രമണത്തിന്റെ കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന ഡോക്ടര്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.