കോയമ്പത്തൂർ : വിവാഹം കഴിഞ്ഞ് രണ്ടാംനാൾ 17-കാരി മരിച്ചു. സംഭവത്തിൽ ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു.
ബന്ധുവും ഭവാനിസാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസിൽ പഠനംനിർത്തിയ പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ജൂലായ് 15-നാണ് പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്ന് പറയുന്നു.
ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെൺകുട്ടിയെ സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂർ മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു.
തുടർന്ന്, പെൺകുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത് സത്യമംഗലം ജയിലിലടച്ചു.