കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണ്ണായകമായി. മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. രാവിലെ വീണ്ടും ചോദ്യം ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന് പിന്നാലെയായിരുന്നു നടപടി. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകൾ നൽകിയിരുന്നു.
ഇന്നലെ രാവിലെ മുഴുവൻ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി പൊലീസ് ഇന്നലെ കേസെടുത്തിട്ടുണ്ട്.
പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.