കണ്ണൂർ : യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻ്റെ ഓർമയിൽ ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. കണ്ണൂരിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിൻ്റെവഴിയിലും വിശ്വാസികൾ പങ്കെടുത്തു.
മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. സഹനത്തിന്റെ യാത്രയ്‌ക്കൊടുവിലായി രുന്നു ആ മരണം. പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്ത മല വരെ കുരിശും വഹിച്ചുകൊണ്ടുള്ള യാത്ര. ചാട്ടവാറടികൾ, പരിഹാസങ്ങൾ.
കുരിശുമരണത്തിലൂടെ യേശു മനുഷ്യരാശിയെ പാപങ്ങളിൽ നിന്ന് രക്ഷിച്ചു. ക്രൈസ്തവർ ഉപവാസത്തിലൂടെ യും പ്രാർത്ഥനയിലൂടെയും ഈ ദിനം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു. ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ രഹസ്യവും മഹത്വവും വ്യക്തമാക്കുന്ന പ്രാർത്ഥനകളും നടന്നു . യേശുവിന്റ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി നടന്നു.
തെക്കി ബസാറിലെ ഹോളി ഫാമിലി ദേവാലയത്തിൽ നിന്നാരംഭിച്ച കുരിശിന്റെ വഴി നഗരം ചുറ്റി സ്റ്റേഡിയം കോർണറിൽ സമാപിച്ചു. കണ്ണൂർ ഹോളി ഫാമിലി ചർച്ച് , സെൻ്റ് ഫ്രാൻസിസ് അസീസി ചർച്ച് മേലേചൊവ്വ,ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ, സെന്റ് മേരിസ് ക്നാനായ ചർച്ച് ശ്രീപുരം എന്നിവിടങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുത്തു.