പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും

11:25 AM Jun 28, 2025 | Renjini kannur

തിരുവനന്തപുരം: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ പതിനഞ്ചുകാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും.

കുടുംബത്തിന് 5 ലക്ഷം നൽകാൻ സർക്കാർ ഉത്തരവിറക്കി. തുക വിതരണം ചെയ്യാൻ ജില്ലാ കളക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിച്ചത്. ചികിത്സയിൽ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണൻ എന്നിവരുടെ മുഴുവൻ ചികിത്സാചിലവും സർക്കാർ വഹിക്കും.

ജൂൺ എട്ടിന് രാത്രിയാണ് പണിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അനന്തു മരിച്ചത്. തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്.സംഭവത്തിൽ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പന്നികളെ പിടികൂടി ഇറച്ചിയാക്കാനാണ് ഇയാൾ കെണി വെച്ചിരുന്നത് എന്നും പൊലീസ് കണ്ടെത്തിയിരുന്നു. വൈദ്യുത ആഘാതമാണ് അനന്തുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വയറിന്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത് എന്നും ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.