തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രാവിലെ ഏഴു മണിയോടെയാണ് ഗവര്‍ണറും ഭാര്യ അനഘ ആര്‍ലേക്കറും ക്ഷേത്രത്തിൽ എത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഡി.എ.മാരായ പ്രമോദ് കളരിക്കല്‍, എം.രാധ, പി.ആര്‍.ഒ വിമല്‍.ജി.നാഥ് എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു.
ദേവസ്വം ചെയര്‍മാന്‍ ഗവര്‍ണറെ പൊന്നാടയണിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആദ്യം കൊടിമര ചുവട്ടില്‍നിന്ന് ഗുരുവായൂരപ്പനെ തൊഴുതശേഷം നാലമ്പലത്തിലെത്തി വണങ്ങി. ശ്രീലകത്തുനിന്ന് പ്രസാദം ഏറ്റുവാങ്ങി. ദര്‍ശനശേഷം ചുറ്റമ്പലത്തിലെത്തി ഗവര്‍ണര്‍ പ്രദക്ഷിണംവെച്ച് തൊഴുതു.
കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഗവര്‍ണര്‍ക്കും ഭാര്യക്കും നല്‍കി. തുടര്‍ന്ന് ഏഴരയോടെ അതിഥിമന്ദിരമായ ശ്രീവത്സത്തിലെത്തി അല്‍പനേരം വിശ്രമിച്ചശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.
ദേവസ്വത്തിന്റെ ഉപഹാരമായി ഭഗവാന്‍ ശ്രീകൃഷ്ണനും രുക്മിണി ദേവീയുമൊത്തുള്ള ചുമര്‍ചിത്രവും നിലവിളക്കും ചെയര്‍മാന്‍ സമ്മാനിച്ചു. വരവേല്‍പ്പിന് നന്ദിപറഞ്ഞ ഗവര്‍ണര്‍, ദേവസ്വം ചെയര്‍മാനെയും മറ്റും രാജ്ഭവനിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടാണ് മടങ്ങിയത്.