ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഗോഡൗണിൽനിന്ന് ഒരുകോടി രൂപയിലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ച കേസിൽ ഒരാളെ അറസ്റ്റു ചെയ്ത് പോലീസ് . ലക്ഷ്മിപുര നിവാസി യെല്ലപ്പയാണ് (25) അറസ്റ്റിലായത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഫെബ്രുവരി 28-ന് കെ. വെങ്കടസ്വാമിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിപുര ക്രോസിലെ ഒരു ഗോഡൗണിലാണ് മോഷണം നടന്നത്. മുടി വിദേശത്തേക്ക് കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ് വെങ്കടസ്വാമി. ഇയാളുടെ ഗോഡൗണിൽ മുടി സൂക്ഷിച്ച വിവരമറിഞ്ഞ യെല്ലപ്പയും സുഹൃത്തുക്കളും മോഷണം നടത്തുകയായിരുന്നു.
28-ന് രാത്രിയിൽ സംഘം ഗോഡൗണിന്റെ ഷട്ടർ തകർത്ത് അകത്തുകടന്നാണ് കവർച്ച നടത്തിയത്. ഹൈദരാബാദിലുള്ള ഏജന്റുമാർക്ക് മോഷ്ടിച്ച മുടി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
Trending :