ശബരിമല : ശബരിമല സന്നിധാനത്ത് ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഏറ്റുവാങ്ങി. സന്നിധാനം ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പും മന്ത്രി വി എൻ വാസവൻ പുരസ്കാരം കൈമാറി. സംഗീതലോകത്ത് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്ടികൾ കാലത്തിന് അതീതമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
സംഗീതത്തിലൂടെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസ്സുകളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തിന് പുരസ്‌കാരം നൽകിയത്.
ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ സി.വി. പ്രകാശ്, സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിർണയ സമിതി. തമിഴ്നാട് ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖർ ബാബു മുഖ്യാതിഥിയായി. പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ.യു. ജനീഷ് കുമാർ എം എൽ എ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, ശബരിമല എഡിഎംഅരുൺ എസ് നായർ, പത്തനംതിട്ട സബ് കളക്ടർ സുമിത്ത് കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മീഷണർ സി വി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
റവന്യൂ (ദേവസ്വം)/വകുപ്പ് അഡീഷണൽ സെക്രട്ടറി ടി ആർ ജയപാൽ പ്രശസ്തിപത്ര പാരായണം നടത്തി. സന്നിധാനത്തും പരിസരത്തും അയ്യപ്പന്റെ ചിത്രങ്ങൾ വരച്ച ഭിന്നശേഷിക്കാരനായ പത്തനാപുരം സ്വദേശി മനോജ് കുമാറിനെ ഒരു ലക്ഷം രൂപ നൽകി വേദിയിൽ ആദരിച്ചു.