തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ പതിനാലുകാരൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു.40 വയസുള്ള മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകനായ പതിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പഠിക്കാത്തതിന് വഴക്കുപറഞ്ഞതിനെ തുടര്‍ന്നായിരുന്നു ക്രൂര കൊലപാതകം.
ഒക്ടോബര്‍ 20 നായിരുന്നു സംഭവം. കന്നുകാലികള്‍ക്ക് പുല്ല് വെട്ടാൻ ആണ് ഇവർ വയലിലേക്ക് പോയത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അന്വേഷിച്ചു.
തെരച്ചിലിനിടെയാണ് ഇവരുടെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. ഉടന്‍ തിരുനാവാലൂര്‍ പൊലീസ് സ്ഥലത്തെത്തി മഹേശ്വരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വില്ലുപുരത്തെ മുണ്ടിയമ്ബാക്കത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മഹേശ്വരിയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
തനിക്ക് പഠിക്കാൻ താല്പര്യമില്ലെന്നും പക്ഷേ എല്ലാ ദിവസവും സ്കൂളില്‍ പോകുമായിരുന്നു എന്നും കുട്ടി പറഞ്ഞു. ദീപാവലി ദിവസം ഉച്ചകഴിഞ്ഞ് മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടായതായി ആണ്‍കുട്ടി പറഞ്ഞു. ആ സമയത്ത് മകനെ ഇവർ അടിക്കുകയൂം പഠിക്കാത്തതിന് ശകാരിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ കുട്ടി വയലിലേക്ക് പോയ അമ്മയോട് എന്തിനാണ് തന്നെ അടിച്ചതെന്ന് ചോദിച്ചു.
എന്നാല്‍ വീണ്ടും ഇവർ അടിച്ചതോടെ മകൻ അമ്മയെ തള്ളിയിടുകയും കാലുകൊണ്ട് കഴുത്തില്‍ ചവിട്ടുകയുമായിരുന്നു. പിന്നീട് മംഗല്യസൂത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉളുന്തൂർപേട്ട് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി, തുടർന്ന് കടലൂർ ജുവനൈല്‍ റിഫോർമേറ്ററിയിലേക്ക് അയച്ചു.