തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവർക്കും കൊവിഡ് പരിശോധന നടത്തണം എന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മർദ്ദം കുറയൽ, തലചുറ്റൽ മുതലായ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർ നിർബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം. ആശുപത്രികളിൽ കൂട്ടിരിപ്പുകാർ ഉൾപ്പെടെ നിർബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആർടിപിസിആർ സംവിധാനങ്ങൾ ഉപയോഗിക്കണം. പൊതുഇടങ്ങളിലെ മാസ്‌ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണം.
ആശുപത്രികളിൽ സന്ദർശകരുടേയും കൂട്ടിരിപ്പുകാരുടേയും എണ്ണം പരമാവധി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. ആശുപത്രിയിൽ എത്തുന്ന രോഗലക്ഷണമുള്ള എല്ലാവർക്കും കൊവിഡ് പരിശോധന നടത്താനും സർക്കാർ നിർദേശമുണ്ട്. ആൻ്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ആർടി-പിസിആർ ടെസ്റ്റ് ചെയ്യണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കൊവിഡ് ടെസ്റ്റ് നടത്തണം. കൊവിഡ് 19 രോഗികൾക്കായി പ്രത്യേക വാർഡ് സ്ഥാപിക്കാനും മാർഗനിർദേശമുണ്ട്.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മോക്ഡ്രിൽ നടത്താനും നിർദേശമുണ്ട്. ഓക്സിജൻ വിതരണം, മാസ്ക്, ഗ്ലൗസ് എന്നിവ അടിയന്തരമായി ഉറപ്പ് വരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. രാജ്യത്ത് നിലവിൽ നാലായിരത്തോളം ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,435 കേസുകളുമായി കേരളമാണ് രോഗബാധയിൽ മുൻപിൽ. സംസ്ഥാനത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിന് പുറമെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.