കണ്ണൂരിൽ കനത്ത മഴ മണ്ണിടിച്ചിലും വെള്ളക്കെട്ടും വ്യാപകം ; താഴ്ന്ന പ്രദേശ ങ്ങൾ വെള്ളത്തിനടിയിൽ

09:04 AM Jun 18, 2025 | AVANI MV

കണ്ണൂർ: ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും വ്യാപകമായി. കൂവേരി വില്ലേജില്‍ ചപ്പാരപ്പടവ് ടൗണ്‍, പന്നിയൂര്‍ വില്ലേജില്‍  പന്നിയൂര്‍ പൂമംഗലം കൂളി കുണ്ട്, പൂമംഗലം  മാഴൂര്‍ റോഡ്, തളിപ്പറമ്പ വില്ലേജില്‍ തൃച്ചംബരം ഭാഗത്തുള്ള റോഡ്, കാക്കാത്തോട് ബസ് സ്റ്റാന്റ്, കുറുമാത്തൂര്‍ വില്ലേജില്‍ കുറുമാത്തൂര്‍ കാണിച്ചമല്‍ എന്നിവിടങ്ങളാണ് കനത്തമഴയില്‍ വെള്ളക്കെട്ടിലായത്.

പരിയാരം കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപം ദേശീയ പാതയില്‍ വെള്ളക്കെട്ടായതോടെ സമീപത്തെ വി.വി കരുണാകരന്റെ വീട്ടില്‍ വെള്ളം കയറി. കുറുമാത്തൂര്‍ കാണിച്ചമലില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ നാല് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. പന്നിയൂര്‍ പൂമംഗലം കൂളിക്കുണ്ടില്‍ പി.പി. ലക്ഷമണന്‍, സത്യന്‍ ഉപ്പേരി, രാധ, സുമേഷ്, കൃഷ്ണന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പൂമഗലം മഴുര്‍ റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം പ്രതിസന്ധിയിലായി. 

ഉദയഗിരി മണക്കടവ് ടൗണില്‍ മണ്ണിടിഞ്ഞത് ശ്രീപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് ഭീഷണിയായി. എടക്കാട് വില്ലേജ് കണ്ണൂര്‍ കരാര്‍ ദേശം കുറുവ പാലത്തിനു സമീപം കോട്ടമ്മല്‍ കുന്ന് കനത്ത മഴയില്‍ ഇടിഞ്ഞു വീണു. അപകട സാധ്യതയുള്ളതിനാല്‍ സമീപത്തെ മൂന്ന് കുടുംബങ്ങളോടും ബന്ധു വീടുകളിലേക്ക് മാറി താമസിക്കുവാന്‍ സ്ഥലം സന്ദര്‍ശിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ് പുല്ലാഞ്ഞിക്കാട് നിര്‍ദ്ദേശം നല്‍കി. തളിപ്പറമ്പ് മുയ്യം റോഡില്‍ ഭ്രാന്തന്‍ കുന്നില്‍ മതില്‍ തകര്‍ന്ന് ബൈക്ക് യാത്രികന്‍ കൂനം സ്വദേശി പി.പി സുനേഷിന് പരിക്കേറ്റു. സുനേഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 ശക്തമായ മഴയില്‍ ആലക്കോട് ഐന്റേഷന്‍ ദേവകിയുടെ മുറ്റം ഇടിഞ്ഞ് താണ് വീട് അപകടാവസ്ഥയിലായി. താമസക്കാരായ ദേവകിയും മകള്‍ അമ്പിളിയും മകന്റെ വീട്ടിലേക്ക് മാറി താമസിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച റവന്യു അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പരിയാരം ഇരിങ്ങള്‍ നിവാസി കെ പി മിഥുന്റെ വീടിനോട് ചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞു വീടിന്റെ പോര്‍ച്ച് തകര്‍ന്നു. ആളപായമില്ല. ചെക്കിക്കടവ് പാലത്തിനു സമീപം വലിയവളപ്പില്‍ ഷാജിയുടെ വീടിനു സമീപം വീണ്ടും കരയിടിച്ചില്‍ ഉണ്ടായതോടെ കുടുംബത്തോട് മാറി താമസിക്കുന്നതിനു റവന്യു അധികൃതര്‍  നിര്‍ദേശം നല്‍കി. പട്ടുവം വില്ലേജില്‍ മുതുകുടയില്‍ മഠത്തില്‍ അബ്ദുള്‍ സലാം, കയ്യം കാനാമഠത്തില്‍ പ്രകാശന്‍ എന്നിവരുടെ വീടുകള്‍ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ സ്ഥലം സന്ദര്‍ശിച്ച വില്ലേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.