+

മധ്യപ്രദേശിൽ പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

മധ്യപ്രദേശിൽ പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

ഭോപ്പാൽ: മധ്യപ്രദേശിൽ പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മേഹാഗോണിലാണ് സംഭവം. ജൂൺ അഞ്ചിന് അർധരാത്രിയാണ് രണ്ട് യുവാക്കളെ പശുസംരക്ഷക ഗുണ്ടകൾ ക്രൂരമായി ​മർദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായിലല.

ജുനൈദ് എന്നയാളാണ് ആക്രമണത്തിൽ മരിച്ചത്. ഇവർ പത്ത് പശുക്കളുമായി പോകുന്നതിനിടെ. ക്ഷേത്രത്തിനടുത്ത് എത്തിയപ്പോൾ പശുസംരക്ഷക ഗുണ്ടകളെന്ന് അവകാശപ്പെട്ട് എത്തിയവർ ആക്രമിക്കുകയായിരുന്നുവെന്നാണ് സംഭവം കണ്ടുനിന്നൊരാളുടെ മൊഴി. തുടർന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് രണ്ട് പേരെയും ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. തുടർന്ന് ജുനൈദിനെ വെന്റിലേറ്ററിലേക്ക് മാറ്റി. രണ്ടാഴച് വെന്റിലേറ്ററിൽ കഴിഞ്ഞതിന് ​ശേഷം ജൂൺ 17ന് രാവിലെയാണ് ജുനൈദ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഇവരെ രണ്ട് പേരെയും മർദിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. പശുക്കളെ വാഹനത്തിൽ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്വന്തം ജീവൻ പോലും പണയംവെച്ച് വാഹനത്തിലുണ്ടായിരുന്നവരെ മർദിച്ച് തങ്ങൾ അവയെ രക്ഷിക്കുകയായിരുന്നുവെന്നാണ് പശുസംരക്ഷക ഗുണ്ടകളിൽ ഒരാളായ ധ്രുവ് ചതുർവേദിയെന്നയാൾ വിഡിയോകളിൽ ഒന്നിൽ പറയുന്നത്. മറ്റൊരു വിഡിയോയിൽ ചതുർവേദി പൊലീസ് ഉദ്യോഗസ്ഥനായ ആനന്ദിലാൽ സൂര്യവൻശിയോട് തർക്കിക്കുന്നത് കാണാം.

അതേസമയം, മകന്റെ മരണത്തിന് പിന്നാലെ പ്രതികരണവുമായി ജുനൈദിന്റെ അച്ഛൻ രംഗത്തെത്തി. തന്റെ മകൻ നിരപരാധിയാണെന്നും അവൻ പശുക്കളുമായി പോയിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും ആൾക്കൂട്ടത്തിന് കൊലപാതകം നടത്താൻ അധികാരമുണ്ടോയെന്നും കൊല്ലപ്പെട്ട ജുനൈദിന്റെ അച്ഛൻ ചോദിച്ചു.

 

facebook twitter