
നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 19ന് പോളിംഗ് ജോലിക്കായി റിസർവ് ഉദ്യോഗസ്ഥരടക്കം 1,264 ഉദ്യോഗസ്ഥരെ നിയോഗിച്ചു. പോളിംഗ് ബൂത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ 18ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ വിതരണ കേന്ദ്രത്തിൽ നിന്നും പോളിംഗ് സാമഗ്രികൾ കൈപ്പറ്റി ബന്ധപ്പെട്ട ബൂത്തുകളിൽ എത്തിച്ചേർന്നു. 18 ന് വൈകുന്നേരത്തോടുകൂടി വിതരണ കേന്ദ്രത്തിൽ സജ്ജമാക്കിയ വിവിധ കൗണ്ടറുകളിൽ നിന്നും വിതരണം പൂർത്തിയായിട്ടുണ്ട്. 19ന് വോട്ടെടുപ്പ് കഴിഞ്ഞശേഷമുള്ള സാധന സാമഗ്രികൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരിക്കും.
ആകെയുള്ള 263 പോളിംഗ് ബൂത്തുകളിൽ 7 ലൊക്കേഷനുകളിലായി 14 ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിലേക്ക് 7 മൈക്രോ ഒബ്സർവർമാരെക്കൂടി നിയോഗിച്ചിട്ടുള്ളതാണ്. 263 ബൂത്തുകളിലേക്കായി 263 പ്രിസൈഡിംഗ് ഓഫീസർമാരേയും 263 ഫസ്റ്റ് പോളിംഗ് ഓഫീസർമാരേയും 526 പോളിംഗ് ഓഫീസർമാരേയും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.