ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാണ്. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. കാണാതായ തൊഴിലാളികളിൽ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഒഡിഷയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
അതേസമയം അടുത്ത രണ്ട് ദിവസം കൂടി ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനെ തുടർന്ന് താത്കാലികമായി നിർത്തി വെച്ച ചാർധാം യാത്ര ഇന്ന് പുനരാരംഭിക്കും.