
കൊച്ചി: ആലപ്പുഴയിൽ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ പ്രത്യേക ചോദ്യാവലി തയാറാക്കി എക്സൈസ് വകുപ്പ്. പ്രതികളെ ചോദ്യം ചെയ്യാൻ നൂറിലധികം ചോദ്യങ്ങളാണ് തയാറാക്കുന്നത്. 25ലധികം ചോദ്യങ്ങൾ സിനിമ മേഖലയിൽ നിന്നു മാത്രമാണ്. ഉപചോദ്യങ്ങൾ വേറെയുമുണ്ട്.
കേസിലെ പ്രധാന പ്രതി തസ്‍ലിമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, സഹായി ഫിറോസ് എന്നിവരാണ് ഹെബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായത്. പ്രതികളുടെ മൊബൈലിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏപ്രിൽ ഒന്നിനാണ് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഇവർ പിടിയിലായത്.
ചോദ്യം ചെയ്യാനായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഷൈൻ ടോം ചാക്കോയും തസ്‍ലിമയുമായുള്ള ബന്ധം അന്വേഷണ സംഘം പരിശോധിക്കും. അതിനിടെ, പിടിയിലായ തസ്‍ലിമയുമായുള്ള വാട്സാപ്പ് ചാറ്റ് പുറത്തുവന്നതോടെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടൻ ശ്രീനാഥ് ഭാസി ഹരജി നൽകിയിരുന്നു. പിന്നീട് നടൻ ഹരജി പിൻവലിച്ചു.
ഹരജിയിൽ ഹൈകോടതി സർക്കാറിൻറെ വിശദീകരണം തേടുകയും 22ന് വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് പിൻവലിക്കാൻ കോടതിയോട് അനുമതി തേടിയത്. തുടർന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹരജി പിൻവലിക്കാൻ അനുവദിക്കുകയായിരുന്നു. നടൻ ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവ് നൽകിയതായി തസ്‍ലിമ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.