ഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു. ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങൾ സജ്ജമായിരിക്കുമ്പോൾ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരിക്കുകയാണ്. ഡൽഹിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു.
ഇന്ന് സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുന്ന സംസ്ഥാനങ്ങൾ
ജമ്മു & കശ്മീർ: ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതാ നടപടികളുടെ ഭാഗമായി ജമ്മു കശ്മീരിലെ എല്ലാ സ്‌കൂളുകളും കോളേജുകളും സർവകലാശാലകളും രണ്ട് ദിവസം കൂടി അടച്ചിടും. ജമ്മു കശ്മീർ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
പഞ്ചാബ്: എല്ലാ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും കോളേജുകൾക്കും അടുത്ത മൂന്ന് ദിവസത്തേക്ക് അവധി നൽകി. പഞ്ചാബ് സർവകലാശാല മേയ് 9, 10, 12 തീയ്യതികളിലെ പരീക്ഷകൾ മാറ്റി. അതിർത്തി ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി.
ഹരിയാന: പഞ്ച്കുലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളി, ശനി ദിവസങ്ങളിൽ അവധി നൽകിയതായി അധികൃതർ അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാന പൊലീസ് സേനയിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ അവധികളും റദ്ദാക്കിയിട്ടുണ്ട്.
രാജസ്ഥാൻ: സർക്കാർ ജീവനക്കാരുടെയും അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ചുമതലകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയിട്ടുണ്ട്. അതിർത്തിയുമായി ചേർന്നുള്ള അഞ്ച് ജില്ലകളിൽ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.