
കണ്ണൂര്‍: തേങ്ങയ്ക്കും ചിരട്ടയ്ക്കും വെളിച്ചെണ്ണയ്ക്കും വാഴപ്പഴത്തിനും വില കുത്തനെ കയറുന്നതിന് പിന്നാലെ വാഴയിലയ്ക്കും വിലക്കയറ്റം.
വാഴയിലയില്‍ ചോറുണ്ണുകയെന്നത് എല്ലാവര്‍ക്കും ഒരു വികാരമാണ്. ഈ വികാരത്തിന് ഹോട്ടലുകാര്‍ നല്‍കേണ്ടി വരുന്നതോ വലിയ വിലയാണ്. കമ്പോളത്തില്‍ ഒരു ഇലയ്ക്ക് ഏഴു രൂപയാണ് വില. കഴിഞ്ഞ ഓണക്കാലത്ത് വര്‍ധിച്ച വില ഇടയ്ക്ക് കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും വര്‍ധിച്ചു. ഇതോടെ ഇല വാങ്ങുന്നത് ഹോട്ടലുകാര്‍ക്ക് ഒരു ബാധ്യതയായി മാറി.
മുൻപൊക്കെ ഹോട്ടലുകളിലേക്ക് നമ്മുടെ നാട്ടില്‍ നിന്നും തന്നെ ഇലകള്‍ എത്തിക്കുന്ന ആളുകളുണ്ടായിരുന്നു. ആ സമയത്ത് ഒരു ഇലയ്ക്ക് മൂന്നുരൂപ യായിരുന്നു വില. ചോറുണ്ണാന്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇലകള്‍ക്കായിരുന്നു ഈ വില. എന്നാല്‍ ഇപ്പോള്‍ നാട്ടില്‍ നിന്നും എത്തിക്കുന്ന ഇലയ്ക്ക് മൂന്നു രൂപ മുതല്‍ നാലു രൂപ വരെയാണ് ഈടാക്കുന്നത്. ഇത് ഇലയട പോലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ്. വാഴകൃഷി കുറഞ്ഞതാണ് ഇല ക്ഷാമത്തിന് കാരണം.
നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് ജില്ലയിലെയും സമീപ ജില്ലകളിലേക്കുമുള്ള ഹോട്ടലുകളില്‍ ഇലകള്‍ എത്തിക്കുന്നത്. 100 എണ്ണമാണ് ഒരു കെട്ടിലുണ്ടാകുന്നത്. അതായത് ഒരു കെട്ടിന് 700 രൂപ. കനത്ത മഴയില്‍ കൃഷി നശിച്ചത് ഇല വിപണിയെ ബാധിച്ചിട്ടുണ്ട്.ഇനി ചിങ്ങമാസം ആകുമ്പോഴേക്കും ഈ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നത്. ചിങ്ങം മുന്നില്‍ക്കണ്ട് ഇലയ്ക്കുവേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ തമിഴ്നാട്ടിലുണ്ട്. തൂത്തുക്കുട്ടി, തിരുനെല്‍വേലി, കാവല്‍കിണര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വാഴയില എത്തുന്നത്.
ഞാലിപ്പൂവന്‍, കര്‍പ്പൂരവല്ലി എന്നിവയാണ് ഇലയ്ക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നത്. 50,000 മുതല്‍ ഒരുലക്ഷം വരെ വാഴയില ചിങ്ങത്തില്‍ അധികം വിറ്റുപോകുന്നതായാണു കണക്ക്. കഴിഞ്ഞ തവണത്തെ ഓണത്തിന് വില വര്‍ധിച്ചിരുന്നു. കേരളത്തിലെ തോട്ടങ്ങളില്‍ നിന്ന് ആവശ്യത്തിനു വാഴയില ഏര്‍പ്പാടാക്കിയാണ് സാധാരണ ഗതിയില്‍ ചിങ്ങമാസത്തെ വിലക്കയറ്റവും വാഴയില ക്ഷാമവും പിടിച്ചുനിറുത്തുന്നത്. കാലവര്‍ഷം ഏക്കറുകണക്കിന് വാഴത്തോട്ടങ്ങളില്‍ നാശം വിതച്ചതോടെ നാട്ടില്‍നിന്നുള്ള വാഴയില ലഭ്യത കുറഞ്ഞു. കേടായിപ്പോകും എന്നതിനാല്‍ മുന്‍കൂട്ടി ഇല സംഭരിച്ചു വയ്ക്കുന്നതിനും പരിമിതിയുണ്ട്.
വാഴയിലയ്ക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന പേപ്പര്‍ വാഴയില വിപണിയില്‍ സുലഭമായി ലഭിക്കാനുണ്ട്. ഒരു രൂപ മുതലുള്ള സാധാരണ ഇല മുതല്‍ അഞ്ചുരൂപ വരെയുള്ള ക്വാളിറ്റിയുള്ള ഇലകള്‍ വരെയുണ്ട്. എന്നാല്‍ ഹോട്ടലുകള്‍ക്ക് ഈ ഇല വാങ്ങാറില്ല. എത്ര രൂപ ആണെങ്കിലും ഒറിജിനൽ ഇലയിൽ ചോറുവിളമ്പി നല്‍കുന്ന സുഖം പേപ്പര്‍ ഇലയില്‍ വിളമ്പുമ്പോള്‍ ലഭിക്കില്ലെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. ഓണത്തിന് സദ്യയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ നിര്‍ബന്ധമായും വാഴയില തന്നെ വേണമെന്നാണ് പറയുന്നതെന്നും ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നു.