
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 24ന് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ ആരംഭിക്കും. ജൂൺ 18 ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും. പ്ലസ് വൺ പ്രവേശന കാര്യത്തിൽ നിയമവിരുദ്ധ നീക്കങ്ങളുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശന റൂൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മാനേജ്മെന്റ് അനുവദിക്കപ്പെട്ട സീറ്റ് മെറിറ്റിലാണ് അഡ്മിഷൻ നടത്തേണ്ടത്. നിയമവിരുദ്ധമായ നടപടി ഉണ്ടായാൽ കടുത്ത നടപടിയെടുക്കുമെന്ന് അറിയിച്ച മന്ത്രി പല സ്ഥലങ്ങളിലും ഇത്തരം പരാതികൾ ലഭിക്കാറുണ്ടെന്നും പറഞ്ഞു.
ഇതിലൂടെ സാമ്പത്തികമായി നിൽക്കുന്ന പാവപ്പെട്ടവരെയാണ് ഉപദ്രവിക്കുന്നത്. രാവിലെ തന്റെ വീട്ടിലും വളരെ ദയനീയമായ ഒരു കുടുംബം വന്നിരുന്നു. സ്കൂളിന്റെ പേര് ഇപ്പോൾ പറയുന്നില്ല. ഇങ്ങനെ പ്രവണത തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ജമ്മുവിലടക്കം കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തിക്കഴിഞ്ഞുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.