+

ഹമാസിനെതിരെ പൂര്‍ണ്ണ വിജയം നേടുന്നതിനായി തന്റെ രാജ്യം പരിശ്രമിക്കും ; നെതന്യാഹു

ഹമാസിനെതിരെ പൂര്‍ണ്ണ വിജയം നേടുന്നതിനായി തന്റെ രാജ്യം പരിശ്രമിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഗാസയെ പിന്തുണച്ച ലോക രാജ്യങ്ങള്‍ക്ക് മറുപടി നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ സൈനിക ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ സംയുക്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവര്‍ക്കെതിരെയാണ് നെതന്യാഹുവിന്റെ പ്രതികരണം. നേതാക്കന്മാരുടെ സംയുക്ത പ്രസ്താവന ഹമാസിന് വലിയൊരു സമ്മാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കും. ഇസ്രായേലിനെ പിന്തുണയ്ക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാതൃക എല്ലാ യൂറോപ്യന്‍ നേതാക്കളും പിന്തുടരണം. ഗാസയില്‍ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ വിട്ടയച്ചാല്‍, ആയുധം താഴെ വെച്ചാല്‍ നാളെ യുദ്ധം അവസാനിക്കും. കൊലപാതകികളായ നേതാക്കളെ ഗാസയില്‍ നിന്നും നാട് കടത്തണമെന്ന് നെതന്യാഹു പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഹമാസിനെതിരെ പൂര്‍ണ്ണ വിജയം നേടുന്നതിനായി തന്റെ രാജ്യം പരിശ്രമിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ ആക്രമണം തുടര്‍ന്നാല്‍ ഇസ്രയേലിന് കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ്. 

facebook twitter