+

ഹണിമൂൺ' മോഡൽ കൊലപാതകം ആന്ധ്രയിലും; യുവാവിനെ കഴുത്തറുത്ത് കൊന്നു, ഭാര്യയും കാമുകനും പിടിയിൽ

മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിനു ശേഷം അതേ മാതൃകയിൽ ആന്ധ്രപ്രദേശിലും യുവാവിനെ കൊലപ്പെടുത്തി. ഒരു കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം

ഹൈദരാബാദ്: മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിനു ശേഷം അതേ മാതൃകയിൽ ആന്ധ്രപ്രദേശിലും യുവാവിനെ കൊലപ്പെടുത്തി. ഒരു കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയും കാമുകനും ചേർന്നാണ് ഇയാളെ വധിച്ചതെന്ന് ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തുകയായിരുന്നു. ഒരു മാസം മുൻപ് മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിലെ ദുരൂഹതയുമായി സാമ്യമുള്ളതാണ് ഈ സംഭവവും.


കർണൂലിൽനിന്നുള്ള 23-കാരിയായ ഐശ്വര്യയും ലാൻഡ് സർവേയറും നർത്തകനും തെലങ്കാനയിലെ ഗഡ്വാൾ സ്വദേശിയുമായ തേജേശ്വറും മെയ് 18-നാണ് വിവാഹിതരാവുന്നത്. ഒരു മാസം കഴിഞ്ഞ് തേജേശ്വറിനെ കാണാതായി. കൊലപാതകത്തിൽ ഐശ്വര്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് തിനെത്തുടർന്ന് ഐശ്വര്യയെയും തേജേശ്വറിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്.

ഐശ്വര്യയ്ക്ക് ബാങ്ക് മാനേജറായ തിരുമൽ റാവുവുമായി അടുപ്പമുണ്ടായിരുന്നു. ഇതു മറച്ചുവെച്ചാണ് തേജേശ്വറിനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭർത്താവിനെ ഇല്ലാതാക്കാൻ റാവുവുമായി ചേർന്ന് മൂന്നുപേരെ വാടകയ്‌ക്കെടുക്കാൻ ഐശ്വര്യ ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തി.

തേജേശ്വറിനെ ഇല്ലാതാക്കാൻ വായ്പ ആവശ്യപ്പെട്ട് സമീപിച്ച മൂന്നുപേർക്ക് ഇയാൾ രണ്ട് ലക്ഷം രൂപ അഡ്വാൻസ് നൽകി. കൊലപാതകം തെളിയുകയാണെങ്കിൽ രക്ഷപ്പെടാനുള്ള പദ്ധതിയും റാവു തയ്യാറാക്കിയിരുന്നു. ഇയാൾ ബാങ്കിൽനിന്ന് 20 ലക്ഷം രൂപ വായ്പയെടുക്കുകയും തനിക്കും ഐശ്വര്യക്കും ലഡാക്കിലേക്ക് പോകാൻ ടിക്കറ്റ് എടുക്കുകയും ചെയ്തു

എട്ട് വർഷം മുൻപ് വിവാഹം കഴിച്ച ഭാര്യയെ ഇല്ലാതാക്കാൻ റാവു മുൻപ് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു, ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. ഐശ്വര്യയുടെ അമ്മ സുജാതയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. സുജാത ഇയാളുടെ ബാങ്കിൽ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു. സുജാതയ്ക്കു പകരം ഐശ്വര്യ ഈ ജോലിക്ക് പകരം വന്നപ്പോൾ് ഇരുവരും തമ്മിൽ അടുത്തു.

ഈ ബന്ധത്തിൽനിന്ന് മകളോട് പിന്തിരിയാൻ ആവശ്യപ്പെട്ട സുജാത തേജേശ്വറിനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എന്നാൽ ഐശ്വര്യ ഇതിന് തയ്യാറായില്ല. ഫെബ്രുവരി 13-ന് തേജേശ്വറുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഐശ്വര്യയെ കാണാതായതിനെ തുടർന്ന് വിവാഹം റദ്ദാക്കി. അമ്മയ്ക്ക് സ്ത്രീധനം നൽകാൻ കഴിയാത്തതുകൊണ്ടാണ് താൻ ഒളിവിൽ പോയതെന്നും, വിവാഹം കഴിക്കാൻ തയ്യാറാണെന്നും പിന്നീട് തേജേശ്വറിനെ ഐശ്വര്യ ബോധ്യപ്പെടുത്തി. മെയ് 18-ന് അവർ വിവാഹിതരായി.

ഫെബ്രുവരിക്കും ജൂണിനും ഇടയിൽ ഐശ്വര്യയും റാവുവും 2000 ഫോൺ കോളുകൾ സംസാരിച്ചതായി പോലീസ് പറയുന്നു. വിവാഹസമയത്തും അവർ നിരന്തരം ഫോണിലായിരുന്നു. താൻ അമ്മയുമായി സംസാരിക്കുകയാണെന്നാണ് ഐശ്വര്യ ഭർതൃവീട്ടുകാരെ ധരിപ്പിച്ചത്. ഒരു മാസത്തിനു ശേഷം ജൂൺ 18-ന് തേജേശ്വറിനെ കാണാതായി.

ഭൂമി സർവേ നടത്താനുണ്ടെന്നു പറഞ്ഞാണ് ക്വട്ടേഷൻ സംഘം തേജേശ്വറിനെ കാറിൽ കയറ്റി കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന തേജേശ്വറിനെ പിന്നിൽനിന്ന് പിടിച്ചുകെട്ടി കഴുത്തറക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ വയർ കീറുകയും ചെയ്തു. സംഭവം ഫോണിലൂടെ തത്സമയം റാവുവിനെ കാണിച്ച ശേഷം ഫോൺ പിന്നീ്ട് കനാലിൽ ഉപേക്ഷിച്ചു.

ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടാനായിരുന്നു ആദ്യപദ്ധതിയെങ്കിലും അവിടെ ആളുകളെ കണ്ടതോടെ അതുപേക്ഷിച്ചു. പിന്നീടാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. മൃതദേഹം കണ്ടെത്തുമ്പോഴേക്കും ജീർണ്ണിച്ചിരുന്നു. തെലുങ്കിൽ 'അമ്മ' എന്ന് കയ്യിലുള്ള ടാറ്റൂ മൃതദേഹം തിരിച്ചറിയാൻ ഞങ്ങളെ സഹായിച്ചു.' ഗഡ്വാൾ എസ്പി ശ്രീനിവാസ് റാവു പറഞ്ഞു.

facebook twitter