+

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ; ശ്രീനാഥ് ഭാസിയ്ക്കും ഷൈനിനും പുറമേ മൂന്നുപേര്‍ക്ക് കൂടി ഹാജരാകാന്‍ നോട്ടീസ്

തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിന്റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പലതവണ സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് നോട്ടീസ് അയച്ച ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണം. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നടന്മാരായ ശ്രീനാഥ് ഭാസി ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് പുറമെ ഒരു നിര്‍മാതാവ്, കൊച്ചിയിലെ മോഡല്‍ ആയ യുവതി, മുന്‍ ബിഗ് ബോസ് താരം എന്നിവര്‍ക്കും എക്‌സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിന്റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പലതവണ സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 

ഇത് എന്തിനു വേണ്ടിയാണെന്നതില്‍ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയും ഒരുമിച്ചും ഒറ്റക്കിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൂര്‍ണമായും സഹകരിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞെന്നാണ് അന്വേഷണം സംഘം വിലയിരുത്തുന്നത്. 

എറണാകുളത്തെ ഇവര്‍ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്‌ലാറ്റിലും എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കി. തസ്ലിമയുടെ പെണ്‍വാണിഭ ഇടപാടുകളെക്കുറിച്ചും സുല്‍ത്താന്‍ അക്ബര്‍ അലിയുടെ രാജ്യന്തര സ്വര്‍ണക്കടത്തിനെ കുറിച്ചും എക്‌സൈസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

facebook twitter