+

ഐബി ഉദ്യോഗസ്ഥയുടെ മരണം; സഹപ്രവര്‍ത്തകനായിരുന്ന സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജാമ്യാപേക്ഷയെ എതിര്‍ത്ത് തിരുവനന്തപുരം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസില്‍ സഹപ്രവര്‍ത്തകനായിരുന്ന സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി കൃഷ്ണകുമാര്‍ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാദം പൂര്‍ത്തിയായാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നുതന്നെ തീരുമാനമെടുത്തേക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് തിരുവനന്തപുരം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷിചേര്‍ന്ന യുവതിയുടെ അമ്മയുടെ വാദവും ഹൈക്കോടതി കേള്‍ക്കും.

പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതല്‍ സുകാന്ത് സുരേഷ് ഒളിവിലാണ്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. കേസില്‍ ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ സാഹചര്യത്തില്‍ സുകാന്ത് സുരേഷിനെ ഐബി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്കില്ലെങ്കിലും പൊലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.

പെണ്‍കുട്ടിയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകള്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.

facebook twitter