+

സ്‌പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങള്‍ ഇരുട്ടില്‍ ; വൈദ്യുതി മുടങ്ങിയതോടെ ഗതാഗത സംവിധാനങ്ങളും താറുമാറായി

മാഡ്രിഡിലെ തെരുവുകളിലെ ഓഫീസ് കെട്ടിടങ്ങള്‍ക്ക് പുറത്ത് നൂറുകണക്കിന് ആളുകള്‍ നില്‍ക്കുകയാണ്

സ്‌പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി മുടക്കം. നീണ്ട വൈദ്യുതി മുടക്കം രാജ്യത്ത് വലിയ ഗതാഗതക്കുരുക്കിനും വിമാന സര്‍വീസുകള്‍ മുടങ്ങുന്നതിനും കാരണമായി. വൈദ്യുതി ഗ്രിഡില്‍ ഉണ്ടായ തകരാറാണ്  പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗ്രിഡ് പുനസ്ഥാപിക്കാന്‍ യൂട്ടിലിറ്റി ഓപ്പറേറ്റര്‍മാര്‍ കഠിന പരിശ്രമം തുടരുകയാണ്. നിരവധി പേര്‍ മണിക്കൂറുകള്‍ ട്രെയിനില്‍ കുടുങ്ങി കിടക്കുകയാണ്. 

വടക്കുകിഴക്കന്‍ സ്‌പെയിനുമായി അതിര്‍ത്തി പങ്കിടുന്ന ഫ്രാന്‍സിന്റെ ഒരു ഭാഗവും പ്രതിസന്ധി നേരിടുന്നുണ്ട്. ഗുരുതര സാഹചര്യം കണക്കിലെടുത്ത സ്പാനിഷ്, പോര്‍ച്ചുഗീസ് സര്‍ക്കാരുകള്‍ അടിയന്തര മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നു. ഐബീരിയന്‍ പെനിന്‍സുലയിലുടനീളം വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി പോര്‍ച്ചുഗലിന്റെ യൂട്ടിലിറ്റി കമ്പനിയായ റെന്‍ സ്ഥിരീകരിച്ചു.
 ഇത് ഫ്രാന്‍സിന്റെ ഒരു ഭാഗത്തെയും ബാധിച്ചു. അതേസമയം സ്പാനിഷ് ഗ്രിഡ് ഓപ്പറേറ്ററായ റെഡ് ഇലക്ട്രിക്ക വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി പ്രാദേശിക ഊര്‍ജ്ജ കമ്പനികളുമായി ചേര്‍ന്ന് സംവിധാനങ്ങള്‍ ഒരുക്കിയതായി പ്രതികരിച്ചു. യൂറോപ്യന്‍ ഊര്‍ജ്ജ ഉല്‍പ്പാദകരുമായും ഓപ്പറേറ്റര്‍മാരുമായും ഏകോപിപ്പിച്ച്, ഘട്ടം ഘട്ടമായുള്ള ഊര്‍ജ്ജ വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും സജീവമാക്കി വരികയാണെന്ന് റെന്‍ വക്താവ് അറിയിച്ചു.

മാഡ്രിഡിലെ തെരുവുകളിലെ ഓഫീസ് കെട്ടിടങ്ങള്‍ക്ക് പുറത്ത് നൂറുകണക്കിന് ആളുകള്‍ നില്‍ക്കുകയാണ്. പ്രധാന കെട്ടിടങ്ങള്‍ക്ക് ചുറ്റും കനത്ത പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഗതാഗതത്തിന് ഇവിടങ്ങളില്‍ നിയന്ത്രണമുണ്ട്. മാഡ്രിഡില്‍ ബ്രിട്ടീഷ് എംബസി അടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടം താല്‍ക്കാലികമായി ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തുടനീളമുള്ള ട്രാഫിക് സംവിധാനങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചു. ലിസ്ബണിലും പോര്‍ട്ടോയിലും മെട്രോ അടച്ചു, ട്രെയിനുകള്‍ ഓടുന്നില്ലെന്നും പോര്‍ച്ചുഗീസ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌പെയിനിലെ 46 വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്ന എഇഎന്‍എ രാജ്യത്തുടനീളം വിമാന സര്‍വീസുകള്‍ വൈകിയതായി അറിയിച്ചു.

facebook twitter