കുറ്റ്യാടിയില്‍ രാസലഹരി നല്‍കി പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം കൂടുതല്‍പ്പേരിലേക്ക്.കേസില്‍ അറസ്റ്റിലായ കള്ളാട് സ്വദേശി കുനിയില്‍ അജിനാസ്, ഭാര്യ മിസ്രിയ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും രാസലഹരിശൃംഖലയില്‍ കൂടുതല്‍പ്പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്നുതന്നെയാണ് പോലീസിന്റെ സംശയം.
അന്വേഷണം നാദാപുരം ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.ഇതേപോലെ പ്രായപൂർത്തിയാകാത്ത മറ്റുചില കുട്ടികളെക്കൂടി ഇവിടെ ഭീഷണിപ്പെടുത്തി എത്തിച്ചതായും സംശയമുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കുകയാണ് പോലീസ്.നിലവില്‍ മൂന്നുപേരാണ് അജിനാസിനും ഭാര്യക്കുംനേരേ പരാതി നല്‍കിയത്. മൂന്ന് പരാതിയിലും പോലീസ് കേസെടുത്തു.
പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. ഒരുവർഷം മുൻപ് പരാതിക്കാരനായ പതിനെട്ടുകാരനെ ലഹരിനല്‍കി പീഡിപ്പിച്ചെന്നാണ് ആദ്യത്തെ കേസ്. പിന്നാലെ മറ്റൊരു വിദ്യാർഥികൂടി പരാതിയുമായെത്തി. മൂന്നാമത്തെ കേസില്‍ പെണ്‍കുട്ടിയാണ് പരാതിനല്‍കിയത്. ആദ്യത്തെ കേസിലെ പരാതിക്കാരന്റെ സുഹൃത്താണ് ഈ പെണ്‍കുട്ടി. അജിനാസിന്റെ നിർബന്ധപ്രകാരം പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് കേസ്.