ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത പാക് സൈനിക ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പേരുവിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ.
ലാഹോർ IV സൈനിക കോർപ്സിന്റെ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഫയ്യാസ് ഹുസൈൻ ഷാ, ലാഹോർ 11-ാം ഇൻഫന്ററി ഡിവിഷൻ മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബ്ബീർ, പഞ്ചാബ് പൊലീസ് ഐ.ജി ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേർത്ത് എന്നിവർ പങ്കെടുത്തതായാണ് ഇന്ത്യ വെളിപ്പെടുത്തിയത്.
ഖാരി അബ്ദുൽ മാലിക്, ഖാലിദ്, മുദസ്സിർ എന്നീ ഭീകരരുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. നരോവൽ ജില്ലയിലെ മുരിദ്കെയിലെ മർകസ് തൈബക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ലശ്കറെ ഭീകരനായ ഹാഫിസ് അബ്ദുൽ റൗഫാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഏപ്രിൽ 22നുണ്ടായ പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മേയ് ഏഴിനാണ് ഇന്ത്യ ഭീകരകേന്ദ്രം ആക്രമിച്ചത്. പാകിസ്താനിലെയും പാക് അധീന കാശ്‌മീരിലെയും ഭീകര ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു.
ഭീകരരുടെ സംസ്കാരത്തിന് സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. ഭീകരർക്ക് ഔദ്യോഗിക ബഹുമതി നൽകുകയാണ് ചെയ്തതതെന്നും ഇത് പാകിസ്താനിൽ ഒരു പതിവായി മാറിയെന്നും ഇന്ത്യ വിമർശിച്ചിരുന്നു.