+

ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്ഥാനിലെത്തിച്ച് നല്‍കിയെന്ന സംശയം ; 34 കാരന്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഉദ്യോഗസ്ഥരുമായി ഇയാള്‍ കൂടിക്കാഴ്ച്ച നടത്തിയതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

പാകിസ്ഥാന്‍ ചാരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകള്‍ക്ക് (പിഐഒ) എത്തിച്ചു നല്‍കിയെന്ന് സംശയിക്കപ്പെടുന്നയാള്‍ അറസ്റ്റില്‍. ദില്ലി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 34 വയസുകാരനായ കാസിം എന്ന പ്രതി 2024 ഓഗസ്റ്റിലും 2025 മാര്‍ച്ചിലും രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. 

പാകിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഉദ്യോഗസ്ഥരുമായി ഇയാള്‍ കൂടിക്കാഴ്ച്ച നടത്തിയതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. 
നിലവില്‍ ഇയാള്‍ റിമാന്റിലാണ്. ഇന്ത്യന്‍ സൈന്യത്തെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കുറിച്ചുള്ള വളരെ സെന്‍സിറ്റീവായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പിഐഒകള്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സ്‌പെഷ്യല്‍ സെല്ലിന് ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ മൊബൈല്‍ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതാണ്. ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തോടെ മാത്രമേ അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്താനുമാകൂയെന്നും പൊലീസ് പറഞ്ഞു. 
ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് കാസിമിലേക്ക് പൊലീസ് എത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ കാസിം ഇടക്കിടെ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്നുള്ള വിവരം നിര്‍ണായകമായി. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു

facebook twitter