+

ഇന്ത്യന്‍ വംശജന് നേരെ ഓസ്‌ട്രേലിയയില്‍ ക്രൂരമായ ആക്രമണം ; വടിവാളുകൊണ്ടുള്ള ആക്രമണത്തില്‍ 33കാരന് ഗുരുതര പരിക്ക്

സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ സൗരഭിനെ അഞ്ച് പേര്‍ വളയുകയായിരുന്നു.

ഇന്ത്യന്‍ വംശജന് നേരെ ഓസ്‌ട്രേലിയയില്‍ ക്രൂരമായ ആക്രമണം. വടിവാളുകൊണ്ടുള്ള ആക്രമണത്തില്‍ 33കാരന്റെ കൈ ഏറെക്കുറെ അറുത്ത നിലയിലാണ് ഉള്ളത്. സംഭവം വംശീയ ആക്രമണം ആണെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗരഭ് ആനന്ദ് എന്ന 33കാരനെയാണ് കൌമാരക്കാരുടെ സംഘം ആക്രമിച്ചത്. ജൂലൈ 19നായിരുന്നു ആക്രമണം നടന്നത്. മെല്‍ബണിലെ അള്‍ട്ടോണ മെഡോസിലെ സെന്‍ട്രല്‍ സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററിലെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങുമ്പോഴാണ് 33കാരന്‍ വംശീയ ആക്രമണത്തിന് ഇരയായത്.


സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ സൗരഭിനെ അഞ്ച് പേര്‍ വളയുകയായിരുന്നു. ഒരാള്‍ 33കാരനെ നിലത്തേക്ക് തലയ്ക്കടിച്ച് വീഴ്ത്തി. മറ്റൊരാള്‍ പാന്റ്‌സിന്റെ പോക്കറ്റിലേക്ക് കൈ കടത്തി. കൂട്ടത്തിലെ മറ്റൊരാള്‍ വടിവാളിന് സമാനമായ ആയുധം 33കാരന്റെ കഴുത്തിനോട് ചേര്‍ത്തു. ഇത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് 33കാരന്റെ കൈയ്ക്ക് സാരമായ പരുക്കേറ്റത്.

കൈ അറുക്കാന്‍ ശ്രമിച്ച അക്രമികള്‍ യുവാവിന്റെ ചുമലിലും പുറത്തും വെട്ടിയിട്ടുണ്ട്. ആക്രമണത്തില്‍ 33കാരന്റെ നട്ടെല്ലിന് പരിക്കേല്‍ക്കുകയും അസ്ഥികള്‍ ഒടിയുകയും തലയ്ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. തൂങ്ങിയ നിലയിലുള്ള കൈ മുറിച്ച് മാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പ്രതികരിച്ചത്. എന്നാല്‍ ഇത് തുന്നിച്ചേര്‍ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 
സമീപത്തുണ്ടായിരുന്ന ആളുകളാണ് 33കാരനെ ആശുപത്രിയിലെത്തിച്ചത്. അക്രമികള്‍ യുവാവിന്റെ ഫോണുമായാണ് കടന്ന് കളഞ്ഞത്. അഡലെയ്ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വംശീയ ആക്രമണത്തിന് ഇരയായ അതേ ദിവസമാണ് 33കാരനും ആക്രമണത്തിനിരയായത്. 33കാരനെതിരായ ആക്രമണത്തില്‍ കൌമാരക്കാരായ കുറച്ച് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ടുണ്ട്.

facebook twitter