+

ഇന്‍ഡിഗോ ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് നല്‍കിയത് 31 കോടി രൂപ, പ്രത്യുപകാരമായി വിമാന മേഖലയിലെ കുത്തക, ഒടുവില്‍ പണികിട്ടിയത് ജനങ്ങള്‍ക്ക്

ന്ത്യന്‍ ആകാശയാത്രാ മേഖലയെ കുലുക്കിയ ഏറ്റവും പുതിയ സംഭവം ഇന്‍ഡിഗോയുടെ ഫ്‌ലൈറ്റ് കൂട്ടത്തോടെ റദ്ദാക്കിയതാണ്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശയാത്രാ മേഖലയെ കുലുക്കിയ ഏറ്റവും പുതിയ സംഭവം ഇന്‍ഡിഗോയുടെ ഫ്‌ലൈറ്റ് കൂട്ടത്തോടെ റദ്ദാക്കിയതാണ്. 1,000-ത്തിലധികം ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയത് ലക്ഷക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ കാര്യമായി ഇടപെടാന്‍ കഴിയാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി.

ഇന്ത്യയിലെമ്പാടും ലക്ഷക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായതോടെ പ്രതിപക്ഷം ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍ഡിഗോ ബിജെപിക്ക് കോടിക്കണക്കിന് രൂപ സംഭാവന നല്‍കിയതോടെ അവര്‍ക്ക് ആകാശയാത്രാ രംഗത്തെ കുത്തക പതിച്ചുനല്‍കിയതാണ് ഇപ്പോഴത്തെ ദുരിതത്തിന് ഇടയാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇലക്ടറല്‍ ബോണ്ട് സ്‌കീമിന്റെ ഡാറ്റ പുറത്തപ്പോള്‍ 31 കോടി രൂപയാണ് ഇന്‍ഡിഗോ ബിജെപിക്ക് നല്‍കിയതെന്ന് വ്യക്തമായിരുന്നു. ഇന്റര്‍ഗ്ലോബ് ഗ്രൂപ്പിന്റെ എന്റിറ്റികള്‍ ഏകദേശം 36 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. ഇതിന് പുറമേ, ഇന്‍ഡിഗോ പ്രമോട്ടര്‍ രാഹുല്‍ ഭാട്ടിയ 20 കോടി രൂപയുടെ ബോണ്ടുകളും വാങ്ങി. കോണ്‍ഗ്രസിന് 5 കോടി, തൃണമൂല്‍ കോണ്‍ഗ്രസിന് 16.2 കോടി എന്നിങ്ങനേയും നല്‍കുകയുണ്ടായി.

ബിജെപിക്ക് വമ്പന്‍ സംഭാവന ലഭിച്ചതോടെ ഇന്‍ഡിഗോയ്ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. പൈലറ്റുമാര്‍ക്കുള്ള പുതിയ റെസ്റ്റ് നിയമങ്ങള്‍ പാലിക്കാന്‍ ഇന്‍ഡിഗോ തയ്യാറാകാത്തത് ഇതിന്റെ ഭാഗമായാണ്. പൈലറ്റ് ക്ഷാമം ഉണ്ടായതോടെ ഫ്‌ലൈറ്റുകള്‍ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

2014-ന് മുമ്പ് ആകാശയാത്രാ മേഖലയില്‍ 10-ലധികം എയര്‍ലൈനുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ചേര്‍ന്ന് 90% മാര്‍ക്കറ്റ് കൈവശപ്പെടുത്തി. സര്‍ക്കാര്‍ നയങ്ങള്‍ ഇന്‍ഡിഗോയെ പ്രോത്സാഹിപ്പിക്കുന്നതായാണ് ആരോപണം.

എയര്‍പോര്‍ട്ടുകള്‍ പലതും അദാനിക്ക് കൈമാറി. 30-ലധികം എയര്‍പോര്‍ട്ടുകള്‍ അദാനി ഗ്രൂപ്പിന് ലീസ് ചെയ്തത് മറ്റ് എയര്‍ലൈനുകളെ ദുര്‍ബലപ്പെടുത്തി. ജനുവരി 2024 മുതല്‍ അറിയിച്ചിരുന്ന നിയമങ്ങള്‍ക്ക് ഇന്‍ഡിഗോ തയ്യാറെടുക്കാതിരുന്നിട്ടും ഡിജിസിഎ മുന്നറിയിപ്പ് നല്‍കാതിരുന്നത് ദുരൂഹമാണ്.

ക്രൈസിസിനിടെ ഇന്‍ഡിഗോയുടെ ഇളവ് പരിഗണിക്കുന്നത് യാത്രക്കാരന്മാരുടെ സുരക്ഷയെ അവഗണിക്കുന്നു. കൃത്യമായ വിശ്രമമില്ലാതെ എത്തുന്ന പൈലറ്റുമാര്‍ യാത്ര സുരക്ഷിതമല്ലാതാക്കുന്നു.

ഇന്‍ഡിഗോ ക്രൈസിസ് ഒറ്റ സംഭവമല്ല. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കോര്‍പ്പറേറ്റ് പണം രാഷ്ട്രീയത്തെ ബൈ ചെയ്യുന്നതിന്റെ സൂചനയാണ്. സഹസ്രകോടികളാണ് ബിജെപി ബോണ്ടിലൂടെ സ്വീകരിച്ചത്. ഇവയില്‍ പല കമ്പനികള്‍ക്കും പലതരത്തിലുള്ള ഇളവുകളും മറ്റും നല്‍കുകയുണ്ടായി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പാതിവഴിയില്‍ നിര്‍ത്തി ബോണ്ട് നല്‍കിയ കമ്പനികള്‍ക്ക് സഹായം നല്‍കി.

രാജ്യത്തെ ജനങ്ങളെ ബന്ധികളാക്കുന്ന രീതിയില്‍ കുത്തകകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ തീറെഴുതി കൊടുത്താല്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളാണ് ഇന്‍ഡിഗോ വിഷയത്തില്‍ രാജ്യം നേരില്‍ക്കണ്ടത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് മുഖ്യാധികാരം നല്‍കുന്ന രീതിയില്‍ നിയമപരിഷ്‌കരണം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
 

Trending :
facebook twitter