പ്രിൻസി തില്ലങ്കേരി
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാണ് ദിയകൃഷ്ണയും അവരുടെ സംരഭത്തിൽ സംഭവിച്ചതായി പരാതി നൽകിയിരിക്കുന്ന തട്ടിപ്പ് കേസും. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർ ചേർന്ന് 69 ലക്ഷം തട്ടിയെന്നാണ് ദിയയുടെ പരാതി. ഗർഭിണിയായ സമയത്ത് സ്ഥാപനത്തിൽ നിന്ന് മാറി നിൽക്കേണ്ടതായി വന്നു. ഈ സമയം സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെയാണ് കാര്യങ്ങൾ ഏൽപ്പിച്ചിരുന്നത്.
അതിന് ശേഷം ഇവർ കസ്റ്റമേഴ്സിനോട് ക്യു ആർ കോഡ് വർക്ക് ചെയ്യുന്നില്ലെന്നും അവരുടെ ഫോണിലെ ക്യു ആർ കോഡ് കാണിച്ച് അതിലേക്ക് പണം അയക്കാനും ആവശ്യപ്പെട്ടു. ഇതെല്ലാം ഓഫീസിലെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. ഒരു ദിവസം ദിയയുടെ സുഹൃത്ത് ഷോപ്പിൽ നിന്നും പ്രോഡക്ട് വാങ്ങിയ ശേഷം പണം കിട്ടിയോയെന്ന് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ചില തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് മനസിലാക്കിയതെന്നുമാണ് ദിയ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് ദിയ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ, തട്ടികൊണ്ടുപോയി പണം വാങ്ങിയെന്ന് ആരോപിച്ച് മുൻ ജീവനക്കാരായ യുവതികൾ പോലീസിൽ കൗണ്ടർ പരാതി നൽകി. പരാതി വ്യാജമാണെന്നും പറ്റിക്കപ്പെട്ടത് താനും കുടുംബവുമാണെന്നും സത്യം തെളിയും വരെ നിയമപോരാട്ടം നടത്തുമെന്നും ദിയ പറയുന്നു.
എന്നാൽ സോഷ്യൽ മീഡിയ ചർച്ചചെയ്തത് ദിയയുടെ ബിസിനസിനെ കുറിച്ചാണ് 69ലക്ഷമൊക്കെ ലാഭം കിട്ടണമെങ്കിൽ എന്താണ് ദിയയുടെ ബിസിനസ് എന്നാണ് ചർച്ച. സ്വർണമല്ലാത്ത ആഭരണങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് ദിയയുടേത്.ഓ ബൈ ഓസി എന്നാണ് സ്ഥാപനത്തിന്റെ പേര്. അഞ്ച് വർഷത്തിലേറെയായി ഓൺലൈൻ വഴിയും അല്ലാതെയും ഓ ബൈ ഓസിയിലൂടെ വ്യാപാരം നടക്കുന്നുണ്ട്.
സ്ഥാപനത്തിന്റെ ഫിസിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്താണ്. യുവാക്കൾക്കിടിയിൽ പ്രീതി നേടിയ ബ്രാന്റ് കൂടിയാണ് ഓ ബെെ ഓസി. വ്യത്യസ്തമായ ആഭരണങ്ങളുടെ ലഭ്യതയാണ് ഈ സ്വീകാര്യതയ്ക്ക് പിന്നിൽ. പലയിടങ്ങളിലും യാത്രചെയ്ത് ശേഖരിച്ച ആഭരണങ്ങളാണ് അതിലധികവും. വേൾഡ് വൈഡ് ഷിപ്പിങും കസ്റ്റമേഴ്സിനായി ചെയ്ത് നൽകിയിരുന്നു. പുറം രാജ്യങ്ങളിൽ പോലും ദിയയുടെ ആഭരണങ്ങൾക്ക് ആവശ്യക്കാർ ഉണ്ടായിരുന്നു. ആഭരണങ്ങൾക്കൊപ്പം തന്നെ ഹെയർ ആക്സസറികളും വിൽക്കുന്ന സ്ഥാപനമാണിത്. ആദ്യം ഓൺലെെൻ വഴിമാത്രമായിരുന്നു സാധനങ്ങൾ വിൽപ്പന നടത്തിയത്. അത് ലാഭമായതോടെയാണ് തിരുവനന്തപുരത്ത് സ്ഥാപനം ആരംഭിക്കുന്നത്.
ആഭരണ ബിസിനസ് മാത്രമല്ല യൂട്യൂബ് വഴിയും ദിയ വരുമാനം നേടുന്നുണ്ട്. ഏകദേശം 1.2 ലക്ഷം സബ്സ്ക്രെെബേഴ്സ് ഉളള ചാനലാണ് ദിയയുടേത്.ഗൂഗിളിന്റെ കണക്ക് പ്രകാരം ഇത്രയും സബ്സ്ക്രെെബേഴ്സ് ഉളള ചാനലിന് ഏകദേശം 7.5 ലക്ഷത്തിന്റെ വരുമാനം ഉണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്. ബിസിനസ് വഴിയും യൂട്യൂബ് വീഡിയോസും പ്രമോഷൻ വീഡിയോകൾ വഴിയും നല്ലൊരു തുക തന്റെ 27 വയസിൽ ദിയ സമ്പാദിക്കുന്നുണ്ട്.
മറ്റൊരു ചർച്ച കൂടി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെന്ന് പരാതി പറയുമ്പോഴും എന്തുകൊണ്ടാണ് ഈ വിവരം ദിയ അറിയാൻ വൈകിയത് എന്നാണ് ചർച്ചകൾ. ആളുകളിലെ ഈ സംശയത്തിന് ദിയയുടെ മറുപടിയിങ്ങനെ അത്രയും വിദഗ്ധമായി ഒരു സംശയത്തിനും ഇടവരുത്താതെയാണ് അവർ കാര്യങ്ങൾ ചെയ്തത്. തുടക്കത്തിൽ ചെറിയ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടെങ്കിലും പെൺകുട്ടികളായതിനാൽ ഒഴിവാക്കി വിടുകയായിരുന്നു. എന്നാൽ അവർ ഇത്രവലിയ ചതി ചെയ്യുന്നുമെന്ന് കരുതിയിരുന്നില്ലയെന്നുമാണ് ദിയ പറയുന്നത്.