+

പാലക്കാട് മൂന്ന് വീടുകള്‍ തകര്‍ത്ത് കവര്‍ച്ച: അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

കല്‍മണ്ഡപം പ്രതിഭ നഗറില്‍ മൂന്ന് വീടുകള്‍ തകര്‍ത്ത് കളവ് നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. ബോധ്‌റായ് ഖോറക്കുണ്ട വാറങ്കല്‍ സ്വദേശി സെട്ടി മണി എന്ന മണിമാരന്‍ (41)നെയാണ് പാലക്കാട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 14ന് പുലര്‍ച്ചെയാണ് ആള്‍ താമസമില്ലാത്ത മൂന്ന് വീടുകളില്‍ മോഷണം നടത്തിയത്.

പാലക്കാട്: കല്‍മണ്ഡപം പ്രതിഭ നഗറില്‍ മൂന്ന് വീടുകള്‍ തകര്‍ത്ത് കളവ് നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. ബോധ്‌റായ് ഖോറക്കുണ്ട വാറങ്കല്‍ സ്വദേശി സെട്ടി മണി എന്ന മണിമാരന്‍ (41)നെയാണ് പാലക്കാട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 14ന് പുലര്‍ച്ചെയാണ് ആള്‍ താമസമില്ലാത്ത മൂന്ന് വീടുകളില്‍ മോഷണം നടത്തിയത്.

മുഖവും ശരീരവും എല്ലാ ഭാഗങ്ങളും മറച്ചുകൊണ്ട് ഒരു തെളിവും ബാക്കി വയ്ക്കാതെ രാത്രി 12നുശേഷം പ്രതിഭനഗറില്‍ പ്രവേശിക്കുകയും സമയമെടുത്ത് മൂന്ന് വീടുകള്‍ തെരഞ്ഞെടുത്ത് കവര്‍ച്ച നടത്തുകയായിരുന്നു. ഒരു വീട്ടില്‍ നിന്നും ഏഴര ലക്ഷവും മറ്റ് വീടുകളില്‍ നിന്നും 25000, 5000 രൂപയും നഷ്ടപ്പെട്ടു. ചുറ്റുപാടുമുള്ള നിരവധി സി.സി.ടിവി ക്യാമറകളും ലോഡ്ജ്, വാടകക്ക് താമസിക്കുന്ന വീടുകള്‍, നൂറിലധികം വാഹനങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയ ശേഖരിച്ച് പഴുതടച്ചുള്ള ശാസ്ത്രീയമായ അന്വേഷണിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
പ്രതിക്ക് ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി എഴുപതിലധികം കവര്‍ച്ചാ കേസുകളുണ്ട്. ഒറ്റക്കും കൂട്ടമായും കളവ് നടത്തുന്ന അക്രമ സ്വഭാവമുള്ള പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചപ്പോഴാണ് തമിഴ്‌നാട് മേട്ടുപ്പാളയം കാരമട സ്റ്റേഷന്‍ പരിധിയില്‍ 25 പവന്‍ സ്വര്‍ണം കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ വിവരം ലഭിച്ചത്. തുടര്‍ന്ന് കസബ പോലീസ് മേട്ടുപ്പാളയത്തെത്തി പ്രതിയെ ചോദ്യം ചെയ്തു.

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പാലക്കാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പും മറ്റ് അന്വേഷണവും നടത്തിയ ശേഷം പ്രതിയെ തിരിച്ച് കോയമ്പത്തൂര്‍ ജയിലില്‍ എത്തിക്കും. പ്രതി കേരളത്തില്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു. പാലക്കാട് കസബ ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത്, എസ്.ഐമാരായ എച്ച്. ഹര്‍ഷാദ്, കെ.പി. വിപിന്‍രാജ്, റഹിമാന്‍, കാദര്‍പാഷ, എസ്.സി.പി.ഒമാരായ ആര്‍. രാജീദ്, ആര്‍. രഘു, ബിജു എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.
 

facebook twitter