
മട്ടന്നൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ വര്‍ഷം മൂന്നുകഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല. കെഎസ് ശബരീനാഥന് , യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന് എന്നിവര്‍ പ്രതികളായ കേസിലാണ് പൊലീസ് നടപടി വൈകുന്നത്. കുറ്റപത്രത്തിന് കേന്ദ്രാനുമതി ലഭിക്കാത്തതാണ് പൊലീസിനെ കേസില്‍ വെട്ടിലാക്കിയത്.
2022 ജൂണ്‍ പതിമൂന്നിന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവങ്ങള്‍. തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയെ വെച്ചേക്കില്ലെന്ന് ആക്രോശിച്ചുവെന്നും വിമാനത്തിന്ഭീഷണിയുണ്ടാക്കിയെന്നുമായിരുന്നു എഫ്ഐആര്‍. വധശ്രമത്തിന് പുറമേ, വിമാനത്തിന്റെ സുരക്ഷയെ ബാധിച്ചുവെന്ന വ്യോമയാന വകുപ്പുകള്‍ കൂടി ചേര്‍ത്തതാണ് പൊലീസിന് തന്നെ തിരിച്ചടിയായത്.
സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ആവശ്യമായി വന്നതോടെ പൊലീസ് പെട്ടു. മൂന്ന് വര്‍ഷമായി കേന്ദ്രം കുറ്റപത്രത്തിന് അനുമതി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ കത്തയച്ചിട്ടും കേന്ദ്രം അനുകൂലമായി പ്രതികരിച്ചില്ല. കേന്ദ്രാനുമതി ലഭിക്കാത്തത് കുറ്റകൃത്യത്തിന് തെളിവില്ലെന്ന് വ്യക്തമാക്കുകയാണെന്നാണ് കേസിലെ ഒന്നാം പ്രതി ഫര്സീന് മജീദിന്റെ വാദം.
ശംഖുമുഖം എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെയായിരുന്നു കേസന്വേഷണം ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ സംഘം തന്നെ ഇപ്പോള്‍ നിലവിലില്ല. അന്വേഷണം പതിയെ അവസാനിപ്പിച്ച മട്ടാണ്. മുദ്രാവാക്യം വിളിച്ചതിന്റെ ദൃശ്യങ്ങള്‍ക്കപ്പുറം പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കാത്തതും കേസിലെ വീഴ്ചയാണ്. ആഭ്യന്തര വകുപ്പിന്റെ അധിപന് കൂടിയായ പിണറായി വിജയന് നേരെയുള്ള അതിക്രമക്കേസിലാണ് പൊലീസിന് നാണംകെടേണ്ടിവരുന്നത്.