ന്യൂഡല്‍ഹി: ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നാണ് പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍. ഗാസയിലും വെസ്റ്റ് ബാങ്കിലും നിരന്തരം നടക്കുന്ന ആക്രമണങ്ങള്‍, നിരപരാധികളായ കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍ എന്നിവരുടെ ജീവനെടുക്കുന്നു. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കാത്തുനില്‍ക്കുന്ന കുട്ടികളെപ്പോലും ലക്ഷ്യം വെച്ച് നടത്തുന്ന വെടിവെപ്പുകള്‍ മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഈ ദുരന്തത്തിന് മുന്നില്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) പലപ്പോഴും നിസ്സഹായമായി നോക്കിനില്‍ക്കുകയാണ്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന ഈ അനീതികള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎന്നിന് കഴിയാത്തത് ആഗോള സമൂഹത്തിന്റെ ധാര്‍മിക പരാജയം കൂടിയാണ്.
ഗാസ മുനമ്പില്‍, ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ ലോകത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. 2023 ഒക്ടോബര്‍ മുതല്‍ ആരംഭിച്ച സൈനിക നടപടികളില്‍ പതിനായിരക്കണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഗണ്യമായ പങ്കും കുട്ടികളും സ്ത്രീകളുമാണ്. ആശുപത്രികള്‍, സ്‌കൂളുകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയുള്ള ബോംബാക്രമണങ്ങള്‍ ഗാസയെ ഒരു ജീവനില്ലാത്ത ഭൂമിയാക്കി മാറ്റിയിരിക്കുന്നു. ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്ന യുഎന്‍ ഏജന്‍സികള്‍ക്ക് പോലും ഇസ്രായേല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്. യുദ്ധനിയമങ്ങള്‍ ലംഘിച്ച്, മനുഷ്യരെ ലക്ഷ്യം വെച്ച് നടത്തുന്ന ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്.
ഇസ്രായേലിന്റെ ഈ അതിക്രമങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുടെ നിരന്തരമായ പിന്തുണയാണ് ഏറ്റവും വലിയ പ്രശ്‌നം. വര്‍ഷം തോറും ബില്യണ്‍ കണക്കിന് ഡോളറിന്റെ സൈനിക-സാമ്പത്തിക സഹായം ഇസ്രായേലിന് അമേരിക്ക നല്‍കുന്നു. യുഎന്‍ സുരക്ഷാ സമിതിയില്‍, ഇസ്രായേലിനെതിരായ നടപടികള്‍ക്ക് അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കുന്നു. ഈ പിന്തുണ ഇസ്രായേലിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനങ്ങളെ അവഗണിക്കാന്‍ ധൈര്യം നല്‍കുന്നു. പലസ്തീനികളുടെ ദുരിതത്തിന് മുന്നില്‍ അമേരിക്കയുടെ ഈ നിലപാട് ലോകത്തിന്റെ ധാര്‍മിക മൂല്യങ്ങളെ ചോദ്യം ചെയ്യതാണ്.
ലോകസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുള്ള ഐക്യരാഷ്ട്രസഭ, പലസ്തീന്‍ വിഷയത്തില്‍ പലപ്പോഴും നിസ്സഹായമാണ്. ഇസ്രായേലിന്റെ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയങ്ങള്‍ യുഎന്‍ പാസാക്കുമെങ്കിലും, അവയ്ക്ക് പ്രായോഗിക ഫലമുണ്ടാകാറില്ല. സുരക്ഷാ സമിതിയിലെ അമേരിക്കയുടെ വീറ്റോ അധികാരം യുഎന്നിന്റെ കൈകള്‍ കെട്ടുന്നു. യുഎന്‍ ഏജന്‍സികള്‍ ഗാസയില്‍ ജനങ്ങള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഇസ്രായേലിന്റെ തടസ്സങ്ങള്‍ ഇവയെ തടയുകയാണ്.
ഇസ്രായേലിന്റെ നടപടികള്‍ വംശഹത്യയുടെ തലത്തിലേക്ക് എത്തിയെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയുടെ അഭാവം ജനജീവിതം ദുസ്സഹമാക്കുന്നു. അന്താരാഷ്ട്ര സമൂഹം ഈ അനീതിക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇസ്രായേലിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയോ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കുകയോ ചെയ്യുന്നില്ലെന്നത് ഫലത്തില്‍ പലസ്തീനികളുടെ ദുരിതത്തിന് കൂട്ടുനില്‍ക്കലാണ്.
നീതിപൂര്‍വമായ സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ, 1967-ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണം. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിത്തം ചുമത്തി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നടത്തുകയും ഇസ്രായേലിനെതിരെ ഫലപ്രദമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.