
സൻആ: യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ ഇസ്രായേൽ ആക്രമണം. രാജ്യത്ത് മാനുഷിക സഹായം എത്തുന്ന പ്രധാന തുറമുഖമാണ് ആക്രമണത്തിനിരയായത്. തുറമുഖത്തിലെ രണ്ട് ടെർമിനലുകൾ തകർന്നു. യുദ്ധക്കപ്പലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ആക്രമണത്തിന് മുമ്പ് ഹുദൈദക്ക് പുറമെ മറ്റ് തുറമുഖങ്ങളായ റാസ് ഈസ, അൽസാലിഫ് എന്നിവിടങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു.
അതേ സമയം, ഗസ്സയിൽ ഇസ്രായേൽ കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ 60 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. റഫയിലെ യു.എസ് പിന്തുണയോടെയുള്ള ഭക്ഷണ വിതരണ കേന്ദ്രത്തിനു സമീപമുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട 14 പേരും ഇതിലുൾപ്പെടും. നെറ്റ്സാറിം ഇടനാഴിക്കു സമീപത്തെ ഭക്ഷ്യകേന്ദ്രത്തിനു പുറത്ത് ഭക്ഷണം കാത്തുനിന്നവർക്കു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 20ലേറെ പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. 124 പേർക്ക് പരിക്കേറ്റിട്ടുണ്ട്.