+

ഗാസയിലെ അഭയകേന്ദ്രമായ സ്‌കൂളിൽ ഇസ്രയേൽ ബോംബാക്രമണം : 36 മരണം

ഗാസയിലെ അഭയകേന്ദ്രമായ സ്‌കൂളിൽ ഇസ്രയേൽ ബോംബാക്രമണം : 36 മരണം

ജറുസലം: ഗാസ സിറ്റിയിൽ അഭയകേന്ദ്രമായ സ്‌കൂളിൽ ഇസ്രയേൽ ബോംബാക്രമണം. അക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 36 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതുൾപ്പെടെ 52 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ആളുകൾ ഉറക്കത്തിലായിരിക്കെ മൂന്നുവട്ടമാണ് സ്‌കൂളിൽ ബോംബിട്ടത്. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. പിതാവും 5 കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ജബാലിയയിൽ മറ്റൊരാക്രമണത്തിൽ കുടുംബത്തിലെ 16 പേരും കൊല്ലപ്പെട്ടു.

അതിനിടെ, ഗാസയിൽ ഐക്യരാഷ്ട്രസംഘടന (യുഎൻ) തള്ളിക്കളഞ്ഞ ഇസ്രയേലിന്റെ പുതിയ സഹായവിതരണ സംവിധാനം ഇന്നലെ ആരംഭിച്ചു. ഇതിന് നിയോഗിക്കപ്പെട്ട വിവാദ സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ മേധാവി ജെയ്ക് വുഡ് ഞായറാഴ്ച രാജി നൽകിയിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കില്ലെന്നു ബോധ്യമായതുകൊണ്ടാണു രാജിയെന്നു വ്യക്തമാക്കി. മുൻ സൈനികമേധാവിമാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അംഗങ്ങളായ ഫൗണ്ടേഷനെ യുഎന്നും മറ്റു സന്നദ്ധ സംഘടനകളും നേരത്തേ ബഹിഷ്‌കരിച്ചതാണ്.

facebook twitter