ബംഗളൂരു ; ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംഘർഷ സ്ഥലത്ത് കുടുങ്ങികിടക്കുന്ന കന്നഡികരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കന്നഡ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കുടുങ്ങിക്കിടക്കുന്നവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു 'യുദ്ധബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡികരോട് ഞാൻ സംസാരിച്ചു. കോൺഗ്രസ് നേതാവ് നടരാജ് ഗൗഡയുമായും ഞാൻ സംസാരിച്ചു' സിദ്ധരാമയ്യ പറഞ്ഞു.
നിലവിൽ അവിടെ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നും എന്നാൽ ആളുകൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കേന്ദ്ര അധികാരികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെട്ടാലുടൻ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രകൾ ഏകോപിപ്പിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന വ്യക്തികളുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥർ സജ്ജരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറാനിലെ ഇന്ത്യൻ പൗരന്മാരുമായുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. വിദ്യാർഥികൾ അടക്കമുള്ളവരെ വഹിച്ചു കൊണ്ടുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് തിരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം നിലവിൽ ഇറാനിൽ താമസിക്കുന്ന വിദേശികളിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചെയർമാന്റെ സ്പെഷൽ ഓഫിസർ എച്ച്.എസ് സതീഷ് പറഞ്ഞു.
തലസ്ഥാന നഗരമായ തെഹ്റാനിനടുത്തുള്ള ഷാഹിദ് ബെഹെഷ്തി മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന കർണാടകയിൽനിന്നുള്ള ഒമ്പതോളം വിദ്യാർഥികൾ ഇറാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ആശങ്കാകുലരാണ്. വിദ്യാർഥികളിൽ ഒരാളായ നദീം ഹുസൈനും മാതാപിതാക്കളും കർണാടകയിലെ എൻ.ആർ.ഐ ഫോറവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചതായി സതീഷ് പറഞ്ഞു. സ്വന്തം നാടായ ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം വിദ്യാർഥി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ അഭ്യർഥനക്ക് മറുപടിയായി, കർണാടകയിലെ എൻ.ആർ.ഐ ഫോറത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ ആരതി കൃഷ്ണ ഉടൻ തന്നെ വിദേശകാര്യ മന്ത്രാലയത്തിന് എഴുതിയ കത്തിൽ ഒമ്പത് വിദ്യാർഥികളെയും ഇറാനിൽനിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അഭ്യർഥിച്ചെന്ന് സതീഷ് പറഞ്ഞു.
ഇസ്രായേൽ-ഇറാൻ സംഘർഷം കാരണം ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന നിരവധി കന്നടിഗരുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. അവരുടെ ക്ഷേമവും സുരക്ഷയും അദ്ദേഹം അന്വേഷിച്ചു. തന്റെ ഔദ്യോഗിക വസതിയിൽനിന്ന് കന്നടിഗരുമായി ക്ഷേമാന്വേഷണം നടത്തിയ കുമാര സ്വാമി കേന്ദ്ര സർക്കാറിന്റെ പൂർണപിന്തുണ അവർക്ക് ഉറപ്പു നൽകുകയും ചെയ്തു.
ആദ്യ ഘട്ടത്തിൽ 110 പേരെയാണ് ഡൽഹിയിൽ എത്തിക്കുന്നത്. ഇറാനിൽ നിന്ന് അതിർത്തി കടന്ന് റോഡ് മാർഗം 200റോളം വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാർ അർമേനിയയിൽ എത്തിയിട്ടുണ്ട്. വ്യോമപാത അടച്ച സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ എത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിൻറെ തീരുമാനം.
ഇറാനിലെ ഇന്ത്യൻ പൗരന്മാർ തെഹ്റാനിലെ എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി +989010144557, +989128109115, +989128109109 എന്ന ടെലിഫോൺ നമ്പർ ഉപയോഗിക്കാമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു.
ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെടാൻ +972 54-7520711, +972 54-3278392 എന്നീ ടെലിഫോൺ നമ്പറുകളും cons1.telaviv@mea.gov.in ഇമെയ്ൽ സൗകര്യവും ഇസ്രായേലിലെ ഇന്ത്യൻ എംബസി എക്സിലൂടെ പുറത്തുവിട്ടു.