
തിരുവനന്തപുരം: ഗസ്സക്കു മേൽ ഇസ്രായേൽ തുടരുന്ന തുല്യതയില്ലാത്ത നരനായാട്ട് അവസാനിപ്പിക്കണമെന്നും മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് പിണറായി ഇസ്രായേൽ ക്രൂരതക്കെതിരെ ആഞ്ഞടിച്ചത്. ഹൃദയഭേദകമായ വാർത്തകളാണ് ഗസ്സയിൽ നിന്നും നമ്മെത്തേടിയെത്തുന്നത്.
അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ൽ അധികം കുഞ്ഞുങ്ങൾ മരണപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുള്ളത്. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇല്ലാതെ അവർ ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസം മാത്രം 2000ത്തിൽ അധികം ഫലസ്തീനികളാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസം മാത്രം 200ൽ അധികം പേർ മരണപ്പെട്ടു. ഈ ക്രൂരതയ്ക്ക് വിരാമം ഇടാൻ,
പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണമെന്നും പോസ്റ്റ് പറയുന്നു.