ജൈനമ്മയുടെ തിരോധാനകേസ് ; സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും

06:22 AM Aug 05, 2025 |


കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെ തിരോധാനകേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. ഒരു കൂസലും ഇല്ലാതെയാണ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഇരിക്കുന്നത്. ചിരിയും മൗനവും മാത്രമാണ് ഉത്തരം.


ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ സെബാസ്റ്റ്യനെ എത്തിച്ച് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ കൂടുതല്‍ അസ്ഥിക്കഷ്ണങ്ങളും സ്ത്രീകളുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും സ്ത്രീകള്‍ ഉപയോഗിക്കുന്ന ബാഗും ലഭിച്ചിരുന്നു. ഇവയും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളവും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.

സെബാസ്റ്റ്യന്റെ കസ്റ്റഡി അവസാനിക്കും മുമ്പ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോട്ടയത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചേര്‍ത്തലയില്‍ നിന്ന് കാണാതായ ബിന്ദു പത്മനാഭന്‍, സിന്ധു, ഐഷ എന്നിവരുടെ തിരോധാനക്കേസിന്റെ തുടരന്വേഷണവും പുരോഗമിക്കുകയാണ്. ആലപ്പുഴയില്‍ നിന്നുള്ള അന്വേഷണസംഘവും സെബാസ്റ്റ്യന്റെ വീടും പുരയിടവും പരിശോധന നടത്തും