കടലുണ്ടി: കടലുണ്ടിയിൽ അടച്ചിട്ട വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും മോഷണം പോയി. മണ്ണൂർ വടക്കുമ്പാട് റെയിലിനടുത്ത പറമ്പിൽ ഹൗസിൽ ഉമ്മർകോയയുടെ വീട്ടിൽനിന്നാണ് 20 പവൻ ആഭരണവും 1,15,000 രൂപയും കവർന്നത്. വ്യാഴാഴ്ച വൈകീട്ട് മകളുടെ വീട്ടിൽ ഉമ്മർകോയയും കുടുംബവും നോമ്പുതുറക്ക് പോയതായിരുന്നു. വെളളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലിന്റെ ലോക്ക് തുറന്ന നിലയിൽ കണ്ടത്. മോഷ്ടാവ് മെയിൻഡോർ വഴിയാണ് അകത്തുകടന്നത്.
അതേസമയം മുറിയിലെ അലമാരക്കടുത്ത് വെച്ച താക്കോൽ ഉപയോഗിച്ച് ഷെൽഫ് തുറന്ന് പണവും വീടിന്റെ ഒന്നാം നിലയിലുള്ള മുറികളിലെ അലമാരകളിൽ സൂക്ഷിച്ച ആഭരണങ്ങളുമാണ് മോഷ്ടിച്ചത്. തുടർന്ന് മോഷണത്തിന് ശേഷം വീട്ടിനകത്ത് മുളകുപൊടി വിതറിയിട്ടുണ്ട്. വടക്കുമ്പാട് ഇസ്സത്തുൽ ഇസ്ലാം മസ്ജിദ് സെക്രട്ടറിയാണ് ഉമ്മർകോയ. മസ്ജിദിന്റെ ആവശ്യാർഥം നിത്യപിരിവുകൾ ഉൾപ്പെടെ ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വഡും പരിശോധന നടത്തി. കൂടാതെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.