കൊച്ചി: മുൻ ഗവൺമെന്റ് പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ പി.ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിൽ. ഇയാളുടെ നിരന്തര പ്രേരണയിലാണ് മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച, മനു മാപ്പ് പറയുന്ന വീഡിയോ പകർത്തിയത് ഇയാളാണ്. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞ വർഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സുഹൃത്തുക്കൾ വഴിയും ഓൺലൈൻ ചാനലുകൾ വഴിയും മനുവിനെ ജോൺസൺ സമ്മർദത്തിലാക്കി. ഈ മാസം ആദ്യമാണ് വീഡിയോ ഫെയ്‌സ്ബുക്കിൽ ജോൺസൺ പോസ്റ്റ് ചെയ്തത്. മരിക്കുന്നതിന് മുൻപ് മനു സുഹൃത്തുക്കൾക്കും ചില പൊലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അയച്ച വാട്സാപ് സന്ദേശത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു.
ഭാര്യയുടെയും സഹോദരിയുടെയും മുന്നിൽവച്ച് ജോൺസൺ മനുവിനെ മർദിച്ചു. വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പണം നൽകിയുള്ള ഒത്തുതീർപ്പിന് മനു വഴങ്ങാതായതോടെയാണ് വീഡിയോ ച്രരിപ്പിച്ചത് എന്നാണ് കണ്ടെത്തൽ. മനുവിനെതിരെ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.