തളിപ്പറമ്പ : ഒരു ഗ്രാമത്തിന്റെ സംസ്കാരവും നാട്ടുകാരുടെ ഒത്തൊരുമയും ഉയർത്തിക്കാട്ടുന്ന ക്ഷേത്രമാണ് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം.സകല പ്രപഞ്ചത്തിന്റെയും അധിപയാണ് എന്ന് തോന്നിക്കുന്ന വിധം അനുഗ്രഹീത ഭാവത്തിലുള്ള പ്രതിഷ്ഠയാണ് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ . കേരളത്തിലെ 108 ദുര്ഗാലയങ്ങളിൽ പ്രശസ്തമായ ക്ഷേത്രത്തിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദാരുശില്പങ്ങൾ നാശത്തിന്റെ പാതയിൽ .
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രം , ടിപ്പുവിന്റെ പട അതിക്രമിക്കാനെത്തിയപ്പോൾ കടന്നൽകൂട്ടം ഓടിച്ചു വിട്ട ചരിത്രം, 60 വർഷങ്ങൾക്ക് മുൻപ് വരെ പെരും കളിയാട്ടം കെട്ടിയാടിയ ഐതീഹ്യം , കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന്റെ സവിശേഷതകൾ വാക്കുകൾക്കതീതമാണ് . സുന്ദരമായ വാസ്തുശില്പഭംഗിയുള്ള ഈ ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ജീർണാവസ്ഥയിലാണ്.ലക്ഷണമൊത്ത മരത്തിൽ അതി മനോഹരമായി നടത്തിയ കൊത്തുപണികളെയാണ് പൊതുവെ ദാരുശില്പങ്ങൾ എന്ന് വിളിക്കുന്നത്.
രാമായണത്തിലേയും മഹാഭാരതത്തിലേയും പല സംഭവങ്ങളും മഹാവിഷ്ണുവിന്റെ ദശാവതാരവും പാലാഴിമഥനവും എല്ലാം ക്ഷേത്രത്തിൽ നമുക്ക് കാണാം. ഓരോ ശില്പങ്ങളും അന്നത്തെ ശില്പികളുടെ മികവ് എടുത്തു കാട്ടുന്ന രീതിയിൽ ഉള്ളവയാണ്.
അമ്പലത്തിന് ചുറ്റും പുരാണങ്ങളിലെ പല രംഗങ്ങളും വരച്ചു വച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം പടിഞ്ഞാറേ ഗോപുരത്തിന്റെ ചുമരിൽ വരച്ചിട്ടുള്ള ചിത്രമാണ്. ഇത് കാലപഴക്കത്തിൽ ഒട്ട് മിക്കവാറും മാഞ്ഞുപോയ നിലയിലാണ്.
കടമ്പേരി ക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ മേൽ പുരയിലും നമസ്കാര മണ്ഡപത്തിലും പടിഞ്ഞാറെ ഗോപുരത്തിൻ്റെ മച്ചുപ്പാവിലുമാണ് ദാരുശില്പങ്ങളുള്ളത്. ഇവയിൽ പടിഞ്ഞാറെ ഗോപുരത്തിലെ ശില്പങ്ങൾ കുറേയൊക്കെ നശിച്ചു കഴിഞ്ഞു. ഗജമുഖങ്ങളും നവഗ്രഹ ദേവതാ ശില്പങ്ങളുമാണ് ഇവിടെയുള്ളത്. മധ്യഭാഗത്തുള്ള സമചതുരത്തിൽ പാലാഴിമഥന കഥയും അതിന് മുകളിൽ പതിനാറ് സിംഹമുഖങ്ങളും കൊത്തിയിട്ടുണ്ട്. കാലപ്പഴക്കത്താലും മഴ വെള്ളം ചോർന്നുമാണ് പലതും നഷ്ടപ്പെട്ടത്.
ചുറ്റമ്പലത്തിൻ്റെ മേൽ പുരയുടെ നാലു കോണുകളിലും ഘടിപ്പിച്ച കുത്തു കാലുകളിലടക്കം സിംഹ രൂപങ്ങളാണ് കൊത്തിയിരിക്കുന്നത്: അവയുടെ മുൻകാലുകൾ ആനയുടെ തുമ്പിക്കൈ ,ഒരു സംഗീത ഉപകരണമെന്ന പോല പിടിച്ച് ഉയരത്തി നാദമാധുരിയിൽ e യിച്ച് നൃത്തം ചവിട്ടുന്ന ശിൽപ ചാരുതി എടുത്ത് പറയേണ്ടതാണ്.
പടിഞ്ഞാറെ ഗോപുരത്തിലെ മച്ചുപ്പാവിൽ മൂന്ന് ഖന്ധങ്ങളിലായി കൊത്തിവെച്ച ശിൽപങ്ങൾക്ക് വർഷം കഴിയുന്തോറും നാശം കൂടി കൂടി വരികയാണെന്നാണ് ക്ഷേത്ര വിശ്വാസികളും കലാസ്വാദകരും ചൂണ്ടി ക്കാട്ടുന്നത്.ഒരു നാടിൻറെ തന്നെ സംസ്കരത്തിന്റെ പ്രതീകമായ ഈ ദാരുശില്പങ്ങൾ പഴയ പ്രൗഢിയോടെ നില നിർത്തികൊണ്ടുപോരുവാനുള്ള ശ്രമത്തിലാണ് ക്ഷേത്രം ഭാരവാഹികൾ .