തളിപ്പറമ്പ : പ്ലാസ്റ്റിക് ബാംബൂ കർട്ടൻ ചുരുങ്ങിയ ചിലവിൽ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം കണ്ണൂരിൽ വ്യാപകമാകുന്നു.കുറഞ്ഞ വില പറഞ്ഞും നയത്തില്‍ സംസാരിച്ചും വീട്ടുകാരെ പാട്ടിലാക്കുകയും അവര്‍ വേണ്ടെന്ന് പറഞ്ഞാലും ബാംബൂ കര്‍ട്ടനിട്ട ശേഷം വന്‍ തുക തട്ടിയെടുക്കുയാണ് ഇവരുടെ രീതി. കൊല്ലം കുന്നത്തൂർ താലൂക്ക് അമ്പലത്തുംഭാഗം കുന്നത്തായത്ത് മുഹമ്മദ് അസ്‌ലം, കുന്നത്ത് താലൂക്ക് സ്വദേശി സുധീർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന കർട്ടൻസ് ഉടമകളാണ് ഇരുവരും.
ഈ കമ്പനിക്ക് സ്വന്തമായി അമ്പതോളം ഈകോ വാഹനങ്ങളുണ്ട്. ഇതിൽ പ്ലാസ്റ്റിക് ബാംബു കർട്ടനുകളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘം സഞ്ചരിക്കും. പ്രായമായവർ താമസിക്കുന്ന വീടുകളാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത് .
വീടുകളിൽ കയറി ആധുനികമായ പ്ലാസ്റ്റിക് ബാംബു കർട്ടനുകൾ ചുരുങ്ങിയ നിരക്കിൽ സ്ഥാപിച്ച് നൽകാമെന്ന് വിശ്വസിപ്പിക്കും.ചതുരശ്ര അടിക്ക് 320 രൂപയാണ് ചാർജെന്നും ഈ തുകക്ക് മറ്റെവിടെയും കർട്ടൻ ലഭിക്കില്ലെന്നും പറഞ്ഞ് ഫലിപ്പിക്കും. റിഡക്ഷൻ നിരക്കിൽ ചതുരശ്ര അടിക്ക് 250 രൂപ നൽകിയാൽ മതിയെന്നും പറയും. യഥാർത്ഥ സാധനം നൽകുന്ന കടകളിൽ ചതുരശ്ര അടിക്ക് 95 രൂപമാത്രമാണ് ഈടാക്കുന്നത്. ഇക്കാര്യമൊന്നും അറിയാതെ ഇവരുടെ വാക്കുകളിൽ മയങ്ങിപ്പോകുന്ന വീട്ടുകാർ ബാംബൂ കർട്ടൻ സ്ഥാപിക്കാൻ അനുമതി നൽകും.
ആദ്യം ഇവർ കർട്ടൻ സ്ഥാപിക്കേണ്ടുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തും. എന്നിട്ട് ഇത്ര സ്ഥലമാണെന്ന് വീട്ടുകാരോട് പറയും. എന്നാൽ കർട്ടൻ സ്ഥാപിച്ച് കഴിഞ്ഞാൽ ഇരട്ടി ചതുരശ്ര അടിയുടെ കണക്കാണ് പറയുക. ആദ്യം ഇവർ പറഞ്ഞ തുക കേട്ട് കർട്ടൻ സ്ഥാപിക്കാൻ അനുവദിക്കുന്ന വീട്ടുകാർ ഇതോടെ കെണിയിലാവുകയും ഗത്യന്തരമില്ലാതെ പണം കൊടുക്കാൻ നിർബന്ധിതമാവുകയും ചെയ്യും.
കഴിഞ്ഞ മാർച്ച് 11ന് മുൻ എ.ഡി.എം പുഷ്‌പ ഗിരി ഗാന്ധി നഗറിൽ താമസിക്കുന്ന എ.സി.മാത്യുവിനെയും സംഘം പറ്റിച്ചിരുന്നു. സംഘം കർട്ടൻ സ്ഥാപിച്ച് പോയ ശേഷം സംശയം തോന്നിയ അദേഹം മറ്റൊരാളെ കൊണ്ട് അളപ്പിച്ചപ്പോൾ ഇവർ പറഞ്ഞ അളവിൻ്റെ പകുതി മാത്രമേയുള്ളൂ വെന്ന് വ്യക്തമായി. ഇതേത്തുടർന്ന് അദേഹം മുഖ്യമന്ത്രിക്കും ശൂരനാട് പോലീസിലും കരുനാഗപ്പള്ളി ഡിവൈ.എസ്.പിക്കും ഉൾപ്പെടെ പരാതി നൽകി .
സംഘമെത്തിയ വാഹനത്തിൻ്റെ നമ്പർ കെ.എൽ 61 സി 8167 ആണെന്ന് തിരിച്ചറിഞ്ഞ അദേഹം നമ്പർ സഹിതമാണ് പരാതി നൽകിയത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ തട്ടിപ്പ് സംഘം ആദ്യം 10,000 രൂപ ഗൂഗിൾപേ വഴി എ.സി.മാത്യുവിന് അയച്ചുകൊടുത്തു. പിന്നീട് 20,000 രൂപയും 10,000 രൂപയും തിരിച്ചു നൽകി. തളിപ്പറമ്പ് പോലീസ് മുഖേനയാണ് പണം തിരിച്ചു നൽകിയത്. തുടർന്ന് സംഘം ക്ഷമാപണം നടത്തിയെങ്കിലും നിങ്ങൾ തട്ടിപ്പുകാരാണ് നിങ്ങളുടെയാതൊരു ക്ഷമാപണവും എനിക്ക് ആവശ്യമില്ലെന്ന് എ.സി.മാത്യു പറയുകയായിരുന്നു.
തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമായി നിര വധി പേരെ ഇതേ സംഘം തട്ടിപ്പിനിരയാക്കിയിട്ടു ണ്ട്. കാനൂൽ കുറ്റിപ്രത്ത് വായനശാലക്ക് സമീപ മുള്ള ഒരു വീട്ടിൽ നിന്ന് സമാനമായ രീതിയിൽ അരലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. കുടിയാന്മലയിലെ ഒരു ഡോക്‌ടറെയും തട്ടിപ്പിനിരയാക്കിയിരുന്നു. പ്രവൃത്തി നടത്തിയതിന് 25,000 രൂപയുടെ ചെക്ക് ഡോക്‌ടർ നൽകിയിരുന്നു. എന്നാൽ തട്ടിപ്പാണെന്ന് മനസിലായതോടെ ഡോക്ടർ പണം നൽകരുതെന്ന് ബാങ്കിനെ അറിയിക്കുകയായിരുന്നു. അങ്ങനെ അദേഹത്തിൻ്റെ പണം നഷ്ടമായില്ല.