
കണ്ണൂർ/ ഇരിക്കൂർ : ദൃശ്യം സിനിമ മോഡലിൽ ഇരിക്കൂർ പെരു വളത്ത് പറമ്പിൽ സഹപ്രവര്‍ത്തകനെ കൊന്നു കുഴിച്ചുമൂടി കോൺക്രീറ്റു ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ബംഗാളിലെത്തി പിടികൂടി. പരേഷ് നാഥ് മണ്ഡല് എന്നയാളെയാണ് ഇരിക്കൂർ എഎസ്.ഐ സദാനന്ദൻ ചേപ്പറമ്പ റിൻ്റെ നേതൃത്വത്തിൽപൊലീസ് കഴിഞ്ഞ ദിവസം സാഹസികമായി പിടികൂടിയത്.
2021 ജൂണിലാണ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെ (26), പരേഷ് നാഥ് മണ്ഡലും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ജൂണ്‍ 28 മുതല്‍ അഷിക്കുലിനെ കാണാതായി. അഷിക്കുലിന്റെ സഹോദരന് മോമിന് ഇരിക്കൂര്‍ പോലിസില്‍ പരാതി നല്കി.
ഇതിനിടെ അഷിക്കുലിന്റെ ഒപ്പം ജോലി ചെയ്ത പരേഷ് നാഥ് മണ്ഡലിനേയും ഗണേഷ് മണ്ഡലിനെയും കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബറിലാണ് മൃതദേഹം കണ്ടെത്തിയത്. പെരുവളത്ത് പറമ്പ് കുട്ടാവ് ജംക്ഷനില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ബാത്റൂമില്‍ മൃതദേഹം കുഴിച്ചുമൂടിയ ശേഷം മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരേഷ് മണ്ഡലിനെയും ഗണേഷ് മണ്ഡലിനെയും അറസ്റ്റ് ചെയ്തു. ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍, പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകളിലെ മുറിയില്‍വച്ചായിരുന്നു കൊലപാതകം.
കഴുത്തു ഞെരിച്ചും തലയ്ക്കടിച്ചുമാണ് കൊന്നത്. അന്ന് അഷിക്കുലും പരേഷ്നാഥും ഗണേഷും മാത്രമേ ഈ വീട്ടില്‍ തേപ്പുപണിക്കുണ്ടായിരുന്നുള്ളൂ. അഷിക്കുലിന്റെ കൈയ്യിലെ പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. റിമാന്‍ഡിലായ പരേഷ് നാഥ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് സംഘം ബംഗാളിലെത്തി മൂർഷിദബാദിൽ നിന്നുംപ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.