കണ്ണൂർ : കൈതപ്രത്തെ ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവർ രാധാകൃഷ്ണന്‍ വധക്കേസിൽ പ്രതി കൊല ചെയ്യാന്‍ ഉപയോഗിച്ച തോക്കിലെ വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയില്ല. രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന നിർമ്മാണത്തിലിരിക്കുന്ന വീടും പരിസരവും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
മാർച്ച് 20നാണ് കൈതപ്രത്തെ ഗൂഡ്‌സ് ഓട്ടോ ഡ്രൈവറായ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്. രാധാകൃഷ്ണൻ്റെ ഭാര്യയ്ക്കു വേണ്ടി കൈതപ്രത്ത് പുതുതായി പണിയുന്ന വീടിനുള്ളില്‍ വെച്ച് തോക്ക് കൊണ്ട് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് റിമാന്‍ഡിലായ പ്രതി എന്‍.കെ സന്തോഷിനെ 25 ന് പയ്യന്നൂര്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
തുടർന്ന് നടത്തിയ തെളിവെടുപ്പില്‍ വെടിയുണ്ടയുടെ കവര്‍ സമീപത്തെ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പ്രതി ചൂണ്ടിക്കാട്ടി കണ്ടെടുത്തിരുന്നു. കൊലപാതകം നടന്ന വീടിന് സമീപത്ത് താമസിക്കുന്ന രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ വാടക വീടിന്റെ പിറകില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. ഈ വീട് ഇവർ ഒഴിഞ്ഞ് പഴയ തറവാടുവീട്ടിലാണ് ഇപ്പോൾ താമസം.