റൂമിന്‍റെ പേരു പോലും പറയാന്‍ ഭയപ്പെടുന്നു ,സാധനം വച്ചിട്ട് അവര് തന്നെ എടുത്തു, കെട്ടിച്ചമച്ച കേസ് ; റഫീനയുടെ ആരോപണങ്ങൾക്ക് മാസ് മറുപടിയുമായി എക്‌സൈസ്

11:06 AM Apr 07, 2025 | Kavya Ramachandran

കണ്ണൂർ∙ ധർമശാല  പറശ്ശിനിക്കടവിലെ  സ്വകാര്യ ലോഡ്ജിൽ ലഹരി ഉപയോഗിക്കുകയായിരുന്ന യുവതികളടക്കം നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണവുമായി എത്തിയ പ്രതി റഫീനയ്ക്കു മറുപടിയുമായി എക്‌സൈസ്  ഉദ്യോഗസ്ഥര്‍.  കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും കേസെടുത്തെങ്കില്‍ എന്തുകൊണ്ട് റിമാന്‍ഡ് ചെയ്തില്ലെന്നും ചോദിച്ചുകൊണ്ട് റഫീന പോസ്റ്റ് ചെയ്ത വിഡിയോയ്‌ക്കാണ് മറുപടി.യുവതി ലഹരി ഉപയോഗിച്ചിരുന്നെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലായതു കൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘‘എന്‍റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വിഡിയോ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ എന്തിനാണ് ജോലി കൊടുക്കുന്നതെന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും എന്‍റെ പേരില്‍ ഒരു കേസുമില്ല. കുറേ പേര്‍ കമന്റ് ഇട്ടിട്ടുണ്ട് ഞാന്‍ ജയിലാണ് എന്നൊക്കെ. എനിക്ക് ആരേം ഫെയ്സ് ചെയ്യാൻ മടിയില്ല, കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്‍റെ വീട്ടില്‍ തന്നെയുണ്ട്, എങ്ങും പോയിട്ടില്ല. എന്നെ പൊലീസുകാര് പിടിച്ചിട്ടില്ല. ആ ഫോട്ടോ വന്നത് അവര് കരുതിക്കൂട്ടി ഒറ്റിക്കൊടുത്തിട്ട് വന്നതാണ്. വിഡിയോയും ഫോട്ടോയും വന്നുവെന്ന് കരുതി എനിക്ക് ആരെയും അഭിമുഖികരിക്കാന്‍ ഒരു പേടിയുമില്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം ഞാന്‍ പേടിക്കേണ്ട കാര്യമുള്ളു. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം ഒരാളെയും പേടിക്കേണ്ട കാര്യമില്ല.

എന്‍റെ കുടുംബക്കാരും നാട്ടുകാരുമൊക്കെ ആ വിഡിയോ കണ്ടു. എല്ലാവരും ഷെയര്‍ ചെയ്യുന്നുണ്ട്. എന്നെ എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കില്‍ എന്നെ എന്തുകൊണ്ട് 14 ദിവസം റിമാന്‍ഡ് ചെയ്തില്ല, എനിക്കെതിരെ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ പ്ലാന്‍. ഇതിന്‍റെ സത്യം അറിയും വരെ ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ നടക്കും. എന്തുതന്നെ വന്നാലും എക്സൈസുകാരല്ല ആരു തന്നെ ആണ് ഇതിന്‍റെ പിന്നിലെങ്കിലും ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ ഉണ്ടാകും.

ലോഡ്ജ് എന്നാണ് ഇവര് പറയുന്നത്. ധര്‍മ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്. ആ റൂമിന്‍റെ പേരു പോലും പറയാന്‍ ഇവര്‍ക്ക് പേടിയാണ്. ആ റൂമില്‍ എക്സൈസുകാരു വരുന്ന സമയത്ത് സിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത്. എക്സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലില്‍ കൊണ്ടുപോയാല്‍ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നെ ഒന്നും ചെയ്യാത്തത്. ഇവര്‍ക്ക്  വേണ്ടത് എന്നെ പരമാവധി നാറ്റിക്കുകയാണ്. എന്‍റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. എന്‍റെ കമന്‍റില്‍ വന്ന് ഇനി ആരും ജയിലിലാണോ അതോ വേറെ എവിടെയെങ്കിലുമാണോ എന്ന് ചോദിക്കേണ്ടതില്ല.’’റഫീന പറയുന്നു 

മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ , ഇരിക്കൂർ സ്വദേശിനി റഫീന ,കണ്ണൂർ സ്വദേശിനി ജസീന എന്നിവരെയാണ് ശനിയാഴ്ച എക്‌സൈസ് പിടികൂടിയത്. ഇവരിൽനിന്ന് 490 മില്ലി MDMA ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാംപുകളും കണ്ടെടുത്തിരുന്നു .

യുവതികൾ പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി പല സ്ഥലങ്ങളിൽ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിക്കുയായിരിന്നു. വീട്ടിൽ നിന്നും വിളിക്കുമ്പോൾ കൂട്ടുകാരികൾ ഫോൺ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നു.

എക്സൈസി​ന്റെ പിടിയിലായപ്പോഴാണ് യുവതികൾ ലോഡ്ജിലാണെന്ന കാര്യം വീട്ടുകാർക്ക് മനസ്സിലായത്. കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന് എക്സൈസ്  അന്വേഷിച്ചുവരികയാണ്. അന്വേഷണ സംഘത്തിൽ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഷാജി വി വി, അഷ്റഫ് മലപട്ടം, പ്രെവെൻറ്റീവ് ഓഫീസർമരായ നികേഷ് ഫെമിൻ സിവിൽ, എക്സൈസ് ഓഫീസർമാരായ വിജിത്ത്, കലേഷ്, സനേഷ് പി വി, വിനോദ്,  വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും ഉണ്ടായിരുന്നു.